അഭയ കേസ്; വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ വെറുതേ വിട്ടു

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (12:47 IST)
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ പരിശോധനാഫലം അടങ്ങിയ വര്‍ക് റജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു. രാസപരിശോധനാലാബ് മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ് എം.ചിത്ര എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് വിന്‍സെന്റ് ചാര്‍ളി പ്രതികളെ വെറുതേ വിട്ടുകൊണ്ട് ഉത്തവിട്ടത്. കോടതി തങ്ങളുടെ വാദങ്ങള്‍ ശരിവച്ചെന്നും തങ്ങല്‍ യാതൊരു തെറ്റും ചെയ്തില്ലെന്നും പ്രതികള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

2014 മാര്‍ച്ച് 17 മുതലാണ് ഈ കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. നേരത്തെ ഒക്ടോബര്‍ 15ന് കോടതി കേസ് പരിഗണിച്ചിരുന്നു. അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയ ഡോ. ഗീതയും ചിത്രയും റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. 2007 ഏപ്രിലില്‍ പുറത്തുവന്ന പത്രവാര്‍ത്തയാണ് കേസിനടിസ്ഥാനം.

തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എകസാമിനേഷന്‍ ലബോറട്ടറിയില്‍ സിസ്റ്റര്‍ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ ഒറിജിനല്‍ വര്‍ക്ക് രജിസ്റ്റററില്‍ പുരുഷബീജം കണ്ടുവെന്നത് നെഗറ്റീവ് ആയി എട്ട് സ്ഥലങ്ങളില്‍ കൃത്രിമം നടത്തിയെന്നാണ് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം.

ഇതില്‍ രണ്ടിടത്ത് ഗീതയും ആറിടത്ത് എം ചിത്രയുടെയും കൈപ്പടയില്‍ ആയിരുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഇതേ തുടര്‍ന്ന് രാസപരിശോധനാ ലാബില്‍ സൂക്ഷിച്ചിരുന്ന വര്‍ക് റജിസ്റ്ററുകള്‍ കോടതി ഉടനടി പിടിച്ചെടുത്ത് ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്കയച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :