ശില്‍പയുടെ മരണം; കാമുകന്‍ ലിജിന്‍ പിടിയില്‍

ശില്‍പയുടെ മരണം , യുവനടി , ലിജിന്‍ , കരമനയാറ്റില്‍  യുവനടിയുടെ മൃതദേഹം
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 23 ജൂലൈ 2015 (11:12 IST)
സിനിമാ, സീരിയല്‍ യുവനടി ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കാമുകനെ പൊലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാകട സ്വദേശിയും ക്യാമറാമാനുമായ ലിജിനാണ് തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ കാട്ടാക്കടയില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ ഒമ്പതരയോടെ അട്ടക്കുളങ്ങരയിലുള്ള സുഹൃത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കരമനയാറ്റില്‍ ശില്‍പയെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ശില്‍പയുടെ മരണശേഷം ലിജിന്‍ ഒളിവിലായിരുന്നു. ലിജിനെ കൂടുതൽ ചോദ്യം ചെയ്താലേ ശില്പയുടെ മരണത്തെക്കുറിച്ച് പൊലീസിന്
പ്രധാന വിവരങ്ങൾ ലഭിക്കൂ. ശില്പയുമായി ലിജിൻ അടുപ്പത്തിലായിരുന്നുവെന്ന് കൂട്ടുകാരികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

മരുതൂർകടവിന് സമീപം വച്ച് ലിജിൻ ശില്പയെ തല്ലിയിരുന്നതായി ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. ശില്പ ചില പരിപാടികളിൽ പങ്കെടുക്കുന്നതിലുള്ള ഇഷ്ടക്കുറവിനെ തുടർന്നുണ്ടായ വഴക്കിനൊടുവിലാണ് ലിജിൻ തല്ലിയതെന്ന് പറയപ്പെടുന്നു. നീന്തൽ വശമില്ലാത്ത ശില്പയെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കളുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടാകാതിരുന്നതും സംശയമുയർത്തിയിരുന്നു.

ശില്‍പയുടേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ശില്പയുടെ മരണം കൊലപാതകമെന്നു തന്നെയാണ് മാതാപിതാക്കളായ ഷാജിയും സുമയും പറയുന്നത്. കരിയറിൽ ഒത്തിരി മുന്നേറണമെന്ന് ആഗ്രഹമുണ്ടായിരുന്ന ശില്പ ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാരും കൂട്ടുകാരും ഉറപ്പിച്ചു പറയുന്നുമുണ്ട്. തമിഴ്, മലയാള ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട യുവനടിയാണ് ശില്‍പ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :