പാര്‍ട്ടിക്ക് ആത്‌മവിശ്വാസമില്ല, നിരാശയുണ്ട്; എങ്കിലും കോണ്‍ഗ്രസ് പതാക താഴെവയ്ക്കില്ല: ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍, പി ജെ കുര്യന്‍, കെ എം മാണി, ഉമ്മന്‍‌ചാണ്ടി, കുഞ്ഞാലിക്കുട്ടി, Shafi Parambil, P J Kurien, K M Mani, Kunhalikkutty
പാലക്കാട്| BIJU| Last Updated: വെള്ളി, 8 ജൂണ്‍ 2018 (17:28 IST)
ആത്മവിശ്വാസക്കുറവ് കോണ്‍ഗ്രസ് നേതൃത്വത്തെ ബാധിച്ചിരിക്കുന്നതായി കോണ്‍ഗ്രസിന്‍റെ യുവ എം എല്‍ എ ഷാഫി പറമ്പില്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണ്ണമായി അവഗണിച്ചെടുക്കുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നത്‌ ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്നും ഷാഫി. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ നിരാശയുണ്ടെങ്കിലും കോണ്‍ഗ്രസ് പതാക താഴെവയ്ക്കില്ലെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഷാഫി പറയുന്നു.

ഷാഫി പറമ്പിലിന്‍റെ എഫ് ബി കുറിപ്പ് വായിക്കാം:

മുന്നണി രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല..
രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചതൊഴിവാക്കിയാല്‍ സാധാരണയായി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത്‌ പറയാറുമില്ല..
പക്ഷെ ഇപ്പോ പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ലാ..
രാജ്യസഭാ സീറ്റ്‌ ഒരു പുതുമുഖത്തിന്‌ നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ്‌.
മുന്നണി രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ചകള്‍ അനിവാര്യമാണെന്നും അറിയാം. പക്ഷെ ഒരാളെ മാത്രം രാജ്യസഭയിലയക്കാന്‍ അവസരം കിട്ടുമ്പോള്‍ സാധാരണയായി ഘടകകക്ഷിയല്ലാ മത്സരിക്കാറുള്ളത്‌.. കോണ്‍ഗ്രസ്സ്‌ തന്നെ മത്സരിക്കുന്നതാണ്‌ കീഴ്‌വഴക്കം.

ഇതൊരു കീഴടങ്ങലാണ്‌...
ആത്മവിശ്വാസക്കുറവ്‌ പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്‌.
മതിയായ ഒരു കാരണവുമില്ലാതെയാണ്‌ കേരള കോണ്‍ഗ്രസ്സ്‌ മുന്നണി വിട്ടത്‌..
എന്നിട്ട്‌ തിരിച്ച്‌ വരുന്നതിന്‌ മുന്‍പ്‌ തന്നെ രാജ്യസഭാ സീറ്റ്‌ നല്‍കിയിട്ട്‌ വേണോ തിരിച്ചാനയിക്കാന്‍...കോണ്‍ഗ്രസ്സ്‌ ദുര്‍ബ്ബലപ്പെട്ട്‌ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി..

മുന്നണി സംവിധാനത്തില്‍ സി.പി.എംനെ പോലെ ഡോമിനേറ്റ്‌ ചെയ്യണമെന്ന അഭിപ്രായമില്ല. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണ്ണമായി അവഗണിച്ചെത്തിച്ചേരുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നത്‌ ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്ന് അറിയാതെ പോകരുത്‌. വീരേന്ദ്രകുമാറിന്‌ കൊടുത്ത രാജ്യസഭാ സീറ്റിന്റെ അവസ്ഥ ഓര്‍മ്മയിലുണ്ടായിരിക്കണം..

മാണി സാറിനെതിരേയും യു.ഡി.എഫിനെതിരേയും വന്ന ആരോപണ ശരങ്ങളെ നേരിടുന്ന കാര്യത്തില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിച്ച്‌ നിന്നിട്ടുണ്ട്‌. അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം തിട്ടൂരത്തെ മറികടന്ന് മാണി സാര്‍ർ തന്നെ ബഡ്ജറ്റ്‌ അവതിരിപ്പിക്കാന്‍ ഉറക്കമൊഴിച്ച്‌ പോരാടിയിട്ടുണ്ട്‌. സഭാ നടപടിക്രമങ്ങള്‍ക്ക്‌ വിരുദ്ധമായി ഉയര്‍ത്തിക്കാണിച്ച ലഡുവിനെ ചൊല്ലി ഒരുപാട്‌ വിമര്‍ശ്ശിക്കപ്പെട്ടിട്ടുണ്ട്‌. അന്നൊന്നും തോന്നാത്ത ആശങ്ക ഇപ്പോ അനുഭവപ്പെടുന്നു.

മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്സ്‌ തിരിച്ച്‌ വരണമെന്ന് ആഗ്രഹിക്കുന്നയാള്‌ തന്നെയാണ്‌ ഞാനും.
പ്രത്യേകിച്ച്‌ പിണറായി ഇപ്പോ നടത്തി കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍. വി.എസ്സിന്റേയും പിണറായിയുടേയും നിത്യ ശത്രു ബാലകൃഷ്ണ പിള്ളയേയും ഗണേഷിനെപോലും കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍. അകന്ന് ധ്രുവങ്ങളില്‍ കഴിഞ്ഞിരുന്ന വീരേന്ദ്രകുമാറിന്റെ മുന്നില്‍ പോലും പരവതാനി വിരിക്കുമ്പോ..5 രക്തസാക്ഷികളെ പോലും മറന്ന് എം.വി.ആറിനേയും മകനേയും കൂട്ട്‌ പിടിക്കുമ്പോള്‍.. ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 5 വര്‍ഷം ആക്ഷേപിച്ച മാണി സാറിന്റെ പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യുമ്പോള്‍.. ഗൗരിയമ്മയെ പോലും മടക്കി കൊണ്ട്‌ പോവുമ്പ്പോ.. മുന്നണി ശാക്തീകരണം ഒരു അനിവാര്യത തന്നെയാണ്‌.. പക്ഷെ അത്‌ ഈ രാജ്യസഭാ സീറ്റിന്റെ പേരിലാവരുതായിരുന്നു.

മുന്നണിയില്‍ അവര്‍ വന്നതിന്‌ ശേഷം അര്‍ഹമായ പരിഗണന നല്‍കുന്നതിനാരും എതിരാവുമായിരുന്നില്ല.. വീരേന്ദ്രകുമാറിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയതും പ്രേമചന്ദ്രന്‌ ലോകസഭാ സീറ്റ്‌ നല്‍കിയതുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിച്ചതായിരുന്നു.

നിരാശയുണ്ട്‌ പക്ഷെ... ഈ പതാക താഴെ വെക്കില്ലാ.. പ്രവര്‍ത്തിക്കും പാര്‍ട്ടിക്ക്‌ വേണ്ടി.. ഊര്‍ജ്ജത്തോടെ തന്നെ.. കോണ്‍ഗ്രസ്സ്‌ ഈ രാജ്യത്തിന്റെ അനിവാര്യതയാണ്‌.

ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ്‌ നിര്‍ണ്ണയം കൊണ്ടും നിര്‍ത്തിപ്പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടത്‌..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :