മാണി വലത്തോട്ടെങ്കില്‍ പി സി ഇടത്തോട്ട്; അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ!

കെ എം മാണി, പി സി ജോര്‍ജ്ജ്, K M Mani, P C George
BIju| Last Modified ബുധന്‍, 23 മെയ് 2018 (15:40 IST)
ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ പിന്തുണ ആര്‍ക്കാണെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് ഉത്തരമായത്. സി പി ഐയുടെയും വി എസ് അച്യുതാനന്ദന്‍റെയും കടുത്ത നിലപാട് മൂലം ഇടതുപക്ഷപ്രവേശം സാധ്യമാകാതിരുന്ന മാണി ഒടുവില്‍ ചെങ്ങന്നൂരില്‍ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു.

അതോടെ മാണിയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പി സി ജോര്‍ജ്ജിന് നിലപാട് സ്വീകരിക്കുക എന്നത് എളുപ്പമായി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ എല്‍ ഡി എഫിനൊപ്പമെന്ന് ചെയര്‍മാന്‍ പി സി ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെങ്ങന്നൂരില്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോണ്‍ഗ്രസ്സുകാര്‍ ശത്രുക്കളാണ് എന്നായിരുന്നു നേരത്തേ കേരള കോണ്‍ഗ്രസ്സിന്‍റെ നിലപാട്. മാണി കാലുവാരിയാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

കെ എം മാണി യു ഡി എഫിനെ പിന്തുണയ്ക്കും എന്ന് നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പി സി ജോര്‍ജ്ജ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം യു ഡി എഫ് നേതാക്കള്‍ വീട്ടിലെത്തി മാണിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ യു ഡി എഫിനെ പിന്തുണയ്ക്കും എന്ന് മാണി നിലപാട് വ്യക്തമാക്കിയത്. അതേ സമയം, ചെങ്ങന്നൂരില്‍ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നും മുന്നണി പ്രവേശനം അജണ്ടയുടെ ഭാഗമായിട്ടില്ലെന്നും മാണി പറഞ്ഞു.

എന്തായാലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിക്കോ ജോര്‍ജ്ജിനോ അന്തിമവിജയം? കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :