‘ലക്ഷ്യം കലാപം, 3000ത്തിലധികം പ്രതിഷേധക്കാർ സന്നിധാനത്ത്’- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഭക്തരല്ല, അയ്യപ്പവേഷത്തിൽ ഇരുമുടിക്കെട്ടുമായി 3000ത്തിലധികം പ്രതിഷേധക്കാരാണ് സന്നിധാനത്തുള്ളത്- അവരുടെ ലക്ഷ്യം കലാപം?

അപർണ| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (10:15 IST)
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രപ്പാടിലാണ് സംഘപരിവാർ. പവിത്രമായ മണ്ണിൽ ഒരു കലാപത്തിനുള്ള കോപ്പു കൂട്ടുകയാണ് പ്രതിഷേധക്കാരെന്ന് റിപ്പോർട്ട്.

മാധ്യമപ്രവർത്തകനായ സനോജ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നതും ഇതുതന്നെ. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും അതിലൂടെ പൊലീസ് ഇടപെടുകയും തുടർന്ന് സന്നിധാനത്ത് ഒരു കലാപം ഉണ്ടാക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്ന് സനോജ് പറയുന്നു. സന്നിധാനത്ത് ഇപ്പോൾ 3000ത്തിലധികം ആളുകളാണ് പ്രതിഷേധം നടത്തുന്നത്. ഇതിൽ പലരും അയ്യപ്പ വേഷത്തിലാണെന്നും ഇരുമുടിക്കെട്ടുമായിട്ടാണ് സന്നിധാനത്തെത്തിയതെന്നും സനോജ് പറയുന്നു.

സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പവിത്രമായ മണ്ണിൽ നിന്നും ഒളിച്ച് കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയിൽ പമ്പയിൽ ട്രാക്ടർ വിളിച്ച് വരുത്തി നിന്ന നിൽപ്പിൽ ഞങ്ങൾ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷയത്തിൽ 3000-ൽ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്.

ജനം ടി.വി ഒഴികെ മറ്റ്
മാധ്യമങ്ങൾ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമ്മയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങൾ ന്യായികരിക്കുന്നില്ല. പക്ഷേ അവരുടെ ഇരുമുടി കെട്ടിൽ നാപ്ക്കിൻ ആയിരിന്നുവെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല. കാരണം നാപ്ക്കിൻ ഉണ്ടായിരുന്നില്ല എന്നത് തന്നെ.


മറ്റൊരു വാർത്ത 13 സ്ത്രീകൾ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു. അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാർത്തയായി നൽകുവാൻ കഴിയുക. ഇന്നലത്തെ പ്രചരണം EP.ജയരാജന്റെ സഹോദരിയുടെ മകൾ മലയ്ക്ക് വരുന്നെന്നായിരുന്നു. ഇത്തരത്തിൽ കള്ള പ്രചരണങ്ങളുടെ മല വെള്ള പാച്ചിലാണ് കുറച്ച് ദിവസമായി ഒരു ചാനലിലും നവ മാധ്യമങ്ങളിലും പ്രചരിച്ച് കൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം ലതയെന്ന 53 കാരി തെലുങ്കാനയിൽ നിന്നും സന്നിധാനത്ത് എത്തിയപ്പോൾ അവരെ നടപ്പന്തലിൽ തടഞ്ഞു. പ്രതിഷേധക്കാരിൽ ആരോ ഒരാൾ ഇവർക്ക് 50 വയസ്സില്ലെന്ന് അറിയിച്ചു. പിന്നെ എല്ലാരും കൂടി മുദ്രവാക്യം വിളിക്കൾ പോലെയുള്ള അവർക്ക് നേരെ ചീറിപാഞ്ഞു. ഈ സമയം ഞങ്ങൾ 200 മീറ്റർ സന്നിധാനത്തായിരുന്നു. വലിയ ബഹളം കേട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് ഓടി എത്തിയത്. തടഞ്ഞ് വെച്ച സ്ത്രീയുടെ രേഖ പരിശോധിച്ചപ്പോൾ വയസ്സ് 53. ഭയന്ന് വിറച്ച ഭക്ത പോലീസ് അകമ്പടിയോടെ നിറകണ്ണുമായിട്ടാണ് ദർശനം നടത്തിയത്.

ഇന്നലെ 47 ക്കാരിയായ തെലുങ്കാ സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം. അവർക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഉടൻ തന്നെ ആമ്പുലൻസിൽ പമ്പയിലേക്ക് കൊടുപോയി. ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുവാൻ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് ഇവർ. ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തു. അവർക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാൽ കൈയ്യേറ്റ ശ്രമം. അപ്പോൾ അവരെ വെറുപ്പിക്കാതെ വാർത്ത പറയേണ്ടി വരുന്ന ഞങ്ങൾക്ക് അവരുടെ ഇടയിൽ നിന്നും മാറി നിന്നാണ് യഥാർത്ഥ വസ്തുത പറയേണ്ടി വന്നത്.

ഇതിന്റെയെല്ലാം പേരിൽ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാർ കണ്ടിരുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാൻ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടയിലാണ് മാധ്യമ പ്രവർത്തകരെ കൈയ്യ് കാര്യം ചെയ്യണമെന്ന നിലയിൽ ഇവരുടെ വാട്സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്.

ചില മാധ്യമ പ്രവർത്തകരുടെ ഫോട്ടോ ഉൾപ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ
ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങൾ മല ഇറങ്ങാൻ
തീരുമാനിച്ചത്. പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി.ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാൻ തീരുമാനിക്കുക ആയിരുന്നു.

അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാർ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്. സ്ത്രീകൾ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരിന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവർ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പൊലിസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം ആഴിച്ച് വിടാന്നുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങൾ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവിൽ നിന്നുമാണ് ഞങ്ങൾ മല ഇറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :