വെള്ളാപ്പള്ളി പറഞ്ഞത് സത്യമായി, ദേവസ്വം ബോർഡിന്റെ തനി‌നിറം പുറത്ത്!

പന്തളം| അപർണ| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (07:53 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിലും വിവാദം. മുന്നോക്ക വിഭാഗത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബ്രാഹ്മണരെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചതെന്നാണ് റിപ്പോർട്ട്.

ബ്രാഹ്മണ സഭയെ പ്രതിനിധീകരിക്കുന്ന യോഗക്ഷേമ സഭയെ മാത്രമാണ് ഇവര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ശബരിമലയുമായി നേരിട്ട് ബന്ധമുള്ള മലയരയ വിഭാഗത്തെ പോലും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പുലയമഹാസഭ, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ഇക്കാര്യം ഈ സംഘടനകളുടെ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിന് ജാതി വിവേചനമുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. മുമ്പ് എന്‍എസ്എസിനെ മാത്രമാണ് സമവായ ചര്‍ച്ചകള്‍ക്ക് വിളിച്ചതെന്നും, മറ്റുള്ളവരെ വിളിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഹിന്ദു സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് എന്‍എസ്എസും ബിജെപിയും ആണോയെന്ന് വെള്ളാപ്പള്ളി മുമ്പ് ചോദിച്ചിരുന്നു.

വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് നീക്കം. കൂടുതല്‍ സ്ത്രീകള്‍ സമരത്തിനായി രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയും ആര്‍എസ്എസും ഒരറ്റത്ത് നിന്ന് വ്യാപക പ്രചാരണങ്ങള്‍ തുടങ്ങിയതോടെ സിപിഎം കരുതലിലാണ്. സമരങ്ങളില്‍ ജാഗ്രത വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :