നിസാമുദ്ദീൻ എക്സ്‌പ്രസിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ച, 3 സ്ത്രീകൾ അബോധാവസ്ഥയിൽ

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (13:46 IST)
തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കികിടത്തി കവര്‍ച്ച. 3 സ്ത്രീകളാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽ നിന്നും പത്ത് പവനോളം സ്വർണവും 2 മൊബൈൽ‌ഫോണുകളുമാണ് കവർന്നത്. അബോധാവസ്ഥയിൽ തീവണ്ടിയിൽ കണ്ടെത്തിയ 3 സ്ത്രീകളും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്‌പ്രസ് രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോളാണ് കവർച്ചയുടെ വിവരം പുറംലോകമറിയുന്നത്. അബോധാവസ്ഥയിൽ 3 സ്ത്രീകളെ കണ്ടെത്തിയതോടെ പോലീസും അധികൃതരും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തിരുവല്ല സ്വദേശി രാജലക്ഷ്മി, മകള്‍ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്കുവെച്ചാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സേലത്ത് നിന്ന് ഭക്ഷണം വാങ്ങികഴിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് ചേർത്ത ഭക്ഷണം നല്‍കിയവര്‍ തന്നെ പിന്നീട് മോഷണം നടത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :