എല്ലാം പിണറായി പറഞ്ഞപോലെ: നെഞ്ചിടിപ്പ് കൂടിയത് കോടിയേരിക്കും ജലീലിനും ഇ‌പി ജയരാജനുമാണെന്ന് ചെന്നിത്തല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (12:54 IST)
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം നടക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്ര ഏജൻസികളെ കൊണ്ടുവന്ന പിണറായി വിജയൻ തന്നെ പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു.
അന്വേഷണം പുരോഗമിക്കുമ്പോൾ ചിലരുടെ എല്ലാം നെഞ്ചിടിപ്പ് കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ കോടിയേരി ബാലകൃഷ്ണനും കെ.ടി.ജലീലിനും ഇ.പി.ജയരാജനുമാണ് നെഞ്ചിടിപ്പ് വര്‍ധിച്ചത്‌ പറഞ്ഞു.

യുഎഇ കൗണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം തിന്നാല്‍ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ അവിടേക്ക് ഇറക്കുമതി ചെയ്‌തത്. ഈന്തപ്പഴത്തിന്റെ മറവില്‍ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലില്‍ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നത്? സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ പങ്ക് എന്താണെന്ന് വളരെ ഗൗരവപൂര്‍വ്വം അന്വേഷിക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :