സ്വാശ്രയ എൻജിനീയറിങ് പ്രവേശനം: സര്‍ക്കാരും മാനേജ്‌മെന്‍റുകളും കരാറില്‍ ഒപ്പുവച്ചു, മെറിറ്റ് സീറ്റിലെ ഫീസ് ഏകീകരിച്ചു

സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു

  എൻജിനീയറിങ് പ്രവേശനം , സര്‍ക്കാര്‍ , മന്ത്രി സി രവീന്ദ്രനാഥ് , മാനേജ്മെന്റുകള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (20:39 IST)
സ്വാശ്രയ എൻജിനീയറിങ് കോളേജ് പ്രവേശനത്തിൽ സർക്കാരും മാനേജ്മെന്റുകളും കരാറിൽ ഒപ്പുവച്ചു. 98 കോളേജുകളാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. 50 ശതമാനം സീറ്റുകൾ സർക്കാരിന് നൽകും. പ്രവേശനപരീക്ഷ കമ്മിഷണറുടെ പട്ടികയിൽനിന്നാകും പ്രവേശനം.

57 കോളേജുകളില്‍ മെറിറ്റ് സീറ്റിലെ ഫീസ് 75,000 ല്‍നിന്ന് 50,000 ആക്കി കുറയ്‌ക്കും. ഈ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ സർക്കാർ സ്‌കോളര്‍ഷിപ്പായി നല്‍കും. ബാക്കി 41 കോളേജുകളിലെ വിദ്യാർഥികളിൽ നിന്ന് 75,000 രൂപ വീതം ഫീസ് ഈടാക്കാനും ധാരണയായി.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് കിട്ടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കരാറില്‍ മാനേജ്മെന്റുകള്‍ ഒപ്പുവച്ചു.

തിങ്കളാഴ്ച മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലും അന്തിമ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ മാനേജ്മെന്റ് സീറ്റിൽ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലായിരുന്നു മന്ത്രി സി രവീന്ദ്രനാഥ്. തുടർന്ന് ഇന്നു രാവിലെ അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം ചേർന്നിരുന്നു. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നതുകൊണ്ടു മാത്രം തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :