വീട്ടമ്മയെ തലക്കടിച്ച് കൊന്ന സംഭവം; പതിനാറുകാരനും കൂട്ടാളിയും പിടിയിൽ

വീട്ടമ്മയുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റിൽ

ചങ്ങനാശേരി| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (14:40 IST)
അന്‍പതുകാരിയായ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 16 കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തിത്താനം കുതിരപ്പടി ശ്രീലതയാണു മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പതിനാറുകാരനൊപ്പം മാടപ്പള്ളി പാണാട്ടില്‍ വീട്ടില്‍ നിവിന്‍ ജോസഫ് എന്ന 28 കാരനും അറസ്റ്റിലായി. കഴിഞ്ഞ പതിമൂന്നിനു രാവിലെയാണു ശ്രീലതയെ തലയ്ക്ക് മാരകമായ മുറിവോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒറ്റയ്ക്ക് താമസിക്കുന്ന ശ്രീലതയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു 16 കാരനായ പയ്യന്‍. മോന്‍ എന്നായിരുന്നു ശ്രീലത പയ്യനെ വിളിച്ചിരുന്നതും. മരിച്ച ദിവസം ശ്രീലത വാഴപ്പള്ളിയിലെ വീട്ടിലുള്ള മാതാവിനോട് ഫോണില്‍ സംസാരിക്കവേ 16 കാരനായ മോന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണു പ്രതികളെ പിടികൂടാന്‍ പ്രധാന കാരണമായത്.

പതിനൊന്നാം തീയതി രാത്രി നിവിന്‍ ജോസഫും 16 കാരനും ചുറ്റുമതില്‍ ചാടിക്കടന്ന് ശ്രീലതയുടെ വീട്ടിലെത്തി. തുടര്‍ന്ന് മോന്‍ വിളിച്ചപ്പോള്‍ ശ്രീലത വാതില്‍ തുറക്കുകയും ഇവരെ ബലമായി പിറകിലേക്ക് തള്ളിവീഴ്ത്തുകയും ചെയ്തു. നിവിന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലപൊട്ടുന്ന രീതിയില്‍ അടിക്കുകയും ചെയ്തു. ഇതിനിടെ ശ്രീലതയുടെ ഒന്നര പവന്‍റെ മാല തട്ടിയെടുത്ത് ഓടിമറയുകയും ചെയ്തു.

രണ്ട് ദിവസമായി പിന്നീട് ശ്രീലതയെ ഫോണില്‍ കിട്ടാതായതോടെ മാതാവും ബന്ധുക്കളും തിരക്കി എത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ മോഷ്ടിച്ച മാല 32000 രൂപയ്ക്ക് അടുത്തുള്ള ജൂവലറി വില്‍പ്പന നടത്തിയതും കണ്ടെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :