അരൂരിൽ കായലിലേക്ക് മറിഞ്ഞ പിക്കപ്പ് വാൻ കണ്ടെടുത്തു; കാണാതായ അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല

അരൂരിൽ കായലിലേക്ക് വീണ വാൻ കണ്ടെത്തി

aparna shaji| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (08:37 IST)
ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് വീണ പിക്കപ്പ് വാൻ കണ്ടെടുത്തു. എന്നാൽ, വാനിനകത്ത് ആരുമുണ്ടായിരുന്നില്ല. തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടും കാണാതായ അഞ്ചു പേരേയു കണ്ടെത്താൻ ആയിട്ടില്ല. പാലത്തിന്റെ താഴെ നിന്നാണ് ജീപ്പ് കണ്ടെത്തിയത്. . അപകടത്തില്‍പെട്ട നാലുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.

അപകടം നടന്നത് വൈകുന്നേരം 6.30നാണ്. അപകടം നടന്ന് ആദ്യ രണ്ടുമണിക്കൂറില്‍ കാര്യമായ തിരച്ചില്‍ ഉണ്ടായില്ല. നേവിയുടെ ബോട്ട് ലഭ്യമായില്ല. മൂന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു സാധാരണ വള്ളത്തില്‍ ടോര്‍ച്ച് തെളിയിച്ച് നടത്തിയ തിരച്ചില്‍ മാത്രമാണ് ആദ്യ മണിക്കൂറുകളില്‍ ഉണ്ടായിരുന്നത്.
ലോക്കല്‍ പൊലീസിന്‍റെ ബോട്ടുകള്‍ രാത്രി ഒമ്പതുമണിയോടെയാണ് എത്തിച്ചേര്‍ന്നത്. രാത്രിയില്‍ തെരച്ചില്‍ നടത്തുന്നതില്‍ അസൌകര്യങ്ങളുണ്ടെന്ന് നേവി അധികൃതര്‍ അറിയിച്ചിരുന്നു.

ആലപ്പുഴ - കൊച്ചി ദേശീയ പാതയില്‍ അമിതവേഗതയില്‍ വരികയായിരുന്ന പിക്കപ്പ് വാന്‍ ഒരു ലോറിയെ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അരൂര്‍ പാലത്തിന്‍റെ കൈവരി തകര്‍ത്ത് കായലിലേക്ക് പതിച്ചത്. ഒമ്പതുപേരാണ് വാനില്‍ ഉണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. ഡ്രൈവര്‍ പാണാവള്ളി സ്വദേശി നിജാസ്, നേപ്പാള്‍ സ്വദേശികളായ ഗോമാന്‍, മധു, ഹിമലാല്‍, ശ്യാം എന്നിവരെയാണ് കാണാതായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :