മാനസികരോഗം സംബന്ധിച്ച് സമൂഹത്തിന്റെ മനോഭാവം മാറണം: പിണറായി

മാനസികരോഗം, മാനസികാരോഗ്യം, പിണറായി വിജയന്‍, Pinarayi Vijayan, Madness
തിരുവനന്തപുരം| BIJU| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (21:03 IST)
മറ്റ് രോഗങ്ങള്‍ വന്ന് സുഖം പ്രാപിച്ചാല്‍ സമൂഹം സ്വീകരിക്കുമെങ്കിലും മാനസിക രോഗം വന്ന് സുഖപ്പെട്ടവരെ സമൂഹം അംഗീകരിക്കാത്ത ദുഃസ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും വരാവുന്ന രോഗമാണ് മാനസിക രോഗം. ഇത് മറ്റസുഖങ്ങളെപ്പോലെയാണ്. അതിനാല്‍ തന്നെ സമൂഹത്തിന്റെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച സ്‌നേഹക്കൂട് പുനരധിവാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്‍, ടിസ്സ്, ഹാന്‍സ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് ഈ പദ്ധതിയാവിഷ്‌കരിച്ചിരിക്കുന്നത്. സമൂഹത്തില്‍ മാത്രമല്ല, സ്വന്തം വീട്ടില്‍പോലും ഒറ്റപ്പെടുന്ന, അകറ്റിനിര്‍ത്തപ്പെടുന്ന, അവസ്ഥയിലാണ് രോഗവിമുക്തി നേടിയവരില്‍ പലരും. രോഗം ഭേദമായവരെ തിരികെ വീട്ടിലേയ്ക്കു കൊണ്ടുപോകാന്‍ ബന്ധുക്കള്‍ പലപ്പോഴും തയ്യാറാകുന്നില്ല - മുഖ്യമന്ത്രി പറഞ്ഞു. .

രോഗവിമുക്തി നേടിയവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാതെ വരികയോ ബന്ധുക്കള്‍ കയ്യൊഴിയുകയോ ചെയ്യുന്നതുമൂലം ദീര്‍ഘകാലമായി ആശുപത്രിയില്‍ തന്നെ കിടക്കേണ്ടി വരുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് 'സ്‌നേഹക്കൂട്' പദ്ധതി. പുന:രധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്ന ബന്യാന്‍ സംഘടനയ്ക്ക് മുഖ്യമന്ത്രി പ്രത്യേക നന്ദിയും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :