പിണറായി അടുമുടി മാറുന്നു; ചിരിയില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും വ്യത്യസ്ഥനായി നിയുക്ത മുഖ്യമന്ത്രി, ആദ്യനടപടികള്‍ തന്നെ കൈയടി നേടുന്നത്

മന്ത്രിമാരുടെ സ്‌റ്റാഫുകളുടെ എണ്ണത്തിലും കര്‍ശനമായ നിയന്ത്രണം എല്‍ ഡി എഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 24 മെയ് 2016 (15:31 IST)
ബുധനാഴ്ച നടക്കുന്ന നിയുക്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും സ്വാഗതം ചെയ്‌ത നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അടിമുടി മാറുകയാണ്. കര്‍ക്കശ്യക്കാരനാണെന്നും
ചിരിക്കാറില്ലെന്നുമുള്ള പേരുദോഷം ഇതിനകം തന്നെ പിണറായി മാറ്റി കഴിഞ്ഞു. ചിരിയില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും വ്യത്യസ്ഥനായിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി.

സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് പിന്നാലെ മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടുന്ന രീതികള്‍ പതിവായി തുടരുന്നതാണെങ്കിലും ഇത്തവണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി വിലക്കിട്ടു. മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ടെന്നാണ് എല്‍ഡിഎഫ് നിര്‍ദ്ദേശമെന്നും അത്യാവശ്യം അറ്റകുറ്റ പണികള്‍ അനിവാദ്യമാണെങ്കില്‍ മാത്രം ആകാമെന്നുമാണ് പിണറായി മന്ത്രിമാര്‍ക്ക്
നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സാധാരണ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടുക പതിവാണ്. ഇത് ആഡംബരമാണെന്നും അഴിമതികള്‍ക്ക് വഴിവെക്കുമെന്നുമാണ് പിണറായി വ്യക്തമാക്കുന്നത്. മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടുന്നതിനായി ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഇത് അഴിമതിക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിയുക്ത മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

മന്ത്രിമാരുടെ സ്‌റ്റാഫുകളുടെ എണ്ണത്തിലും കര്‍ശനമായ നിയന്ത്രണം എല്‍ ഡി എഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുപ്പത് പേരെന്നത് 25 ആയി കുറയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവര്‍ കറകളഞ്ഞവരും യാതൊരു തരത്തിലുള്ള ആരോപണവും നേരിടാത്തവരും ആകണമെന്നും നിര്‍ദേശമുണ്ട്. മികച്ച വിദ്യാഭാസത്തിനൊപ്പം പ്രായത്തിലും നിര്‍ദേശം വച്ചിട്ടുണ്ട്. തന്റെ അടുപ്പക്കാരെന്ന് പറഞ്ഞ് കാര്യങ്ങള്‍ സാധിക്കാനായി എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പിണറായി വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ എത്തി സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിക്കാനും പിണറായിക്ക് മടി ഉണ്ടായില്ല. ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ബിജെപി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാലും എകെജി സെന്ററിലെത്തി പിണറായിക്ക് ആശംസകള്‍ നല്‍കിയിരുന്നു. ഇന്ന് ജെഎസ്എസ് അധ്യക്ഷ കെആര്‍ ഗൌരിയമ്മയുടെ ആലപ്പുഴയിലുള്ള വീട്ടിലെത്തി കാണാനും ചടങ്ങിന് ക്ഷണിക്കാനും പിണറായി എത്തുകയും ചെയ്‌തു.

മധുരവുമായാണ് പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. എന്തിനാണ് മധുരമെന്ന് അറിയാമോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച നിയുക്തമുഖ്യമന്ത്രി തന്നെ അതിന്റെ പിന്നിലെ രഹസ്യവും വെളിപ്പെടുത്തി. ഇന്ന് തന്റെ ശരിക്കുള്ള പിറന്നാളാണ്. രേഖകള്‍ അനുസരിച്ച് മാര്‍ച്ച് മാസത്തിലാണ് പിറന്നാള്‍. എന്നാല്‍, 1945 മെയ് 24നാണ് താന്‍ ജനിച്ചതെന്നും തന്റെ ശരിക്കുള്ള പിറന്നാള്‍ ആണ് ഇന്നെന്നും മാധ്യമങ്ങളെ അറിയിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.

ബുധനാഴ്ച നടക്കുന്ന നിയുക്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിന് ജാതിമതവ്യത്യാസമോ കക്ഷിരാഷ്‌ട്രീയ വ്യത്യാസമോ ഉണ്ടാകില്ലെന്നും കേരളത്തിന്റേതായ സര്‍ക്കാര്‍ ആയിരിക്കും അധികാരത്തിലെത്തുന്ന സര്‍ക്കാരെന്നും പിണറായി വിജയന്‍ പറഞ്ഞു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരമേല്‍ക്കുന്നതിന് മുമ്പായി തന്നെ പിണറായിയുടെ നടത്തുന്ന ഇടപെടലുകളും നീക്കങ്ങളും ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് ചിരിയോടെ സംസാരിക്കാനും കാര്യങ്ങള്‍ വിവരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധയോടെയാണ് പിണറായിയുടെ സര്‍ക്കാരിനെ എല്ലാവരും നോക്കി കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :