നാട്ടുകാരെ ശിക്ഷിക്കരുത്; അധ്വാനിച്ചുണ്ടാക്കിയ പണത്തിനായി ക്യൂ നിൽക്കുക, എന്തെല്ലാം ദുരിതങ്ങളാണുണ്ടാകുന്നത്? കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

ഡിസംബര്‍ 30 വരെ നോട്ടുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| aparna shaji| Last Modified ഞായര്‍, 13 നവം‌ബര്‍ 2016 (10:49 IST)
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം തടയുന്നതിൽ ആരും എതിരല്ല, അതിന് കൂടെ നിൽക്കും. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ നടപടി കള്ളപ്പണം തടയാൻ വേണ്ടി സ്വീകരിച്ചതല്ലെന്ന് ഇതിനോടകം വ്യക്തമായെന്ന് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബർ 30 വരെ സാധാരണഗതിയിൽ പഴയ നോട്ടുകൾ ഉപയോഗിക്കാൻ അവസരം നൽകണം. കള്ളപ്പണം കൈവശം വെച്ചിരിക്കുന്നവർക്ക് അത് മാറ്റിയെടുക്കാനുള്ള അവസരം നേരത്തേ ലഭിച്ചിട്ടുണ്ട്. ബി ജെ പിക്കാർ നിക്ഷേപിച്ച തുകയുടെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. കള്ളപ്പണം കൈയ്യിലുള്ളവർക്ക് ഈ നടപടി കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. സാധാരണക്കാരാണ് ഇതിന്റെയെല്ലാം ഭവിഷ്യത്ത് അനുഭവിക്കുന്നത്.

നോട്ടുകൾ പിൻവലിക്കാൻ പോകുന്ന കാര്യങ്ങൾ ചില മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്രയും ദിവസമായിട്ടും ഫലപ്രദമായ ഒരു പരിഹാരം കാണാൻ എന്തുകൊണ്ട് സാധിക്കുന്നില്ല. ഇത്രയും നിസംഗമായ ഒരു നിലപാട് ഇതിനു മുമ്പ് ഏതെങ്കിലും ഒരു സർക്കാർ സ്വീകരിച്ചിട്ടുണ്ടോ. തിടുക്കപ്പെട്ട് ഇത്തരം നടപടികൽ സ്വീകരിക്കുമ്പോൾ പകരം സംവിധാനങ്ങൾ ഒരുക്കേണ്ടതായിരുന്നു.

ബാങ്കുകളില്‍നിന്ന് പണം ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്തു. ചികിത്സ ലഭിക്കാതെയും മരുന്നുവാങ്ങാന്‍ കഴിയാതെയും ജനങ്ങള്‍ വലയുകയാണ്. പുതിയ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഒരു ഉത്തരവും സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അവസരം നല്‍കണം. സെക്യൂരിറ്റി ത്രഡ് ഇല്ലാതെ നോട്ടുകൾ അച്ചടിച്ചുവെന്നും വാർത്തകൾ വരുന്നുണ്ട്.

ഈ പ്രശ്നം വന്ന ഉടനെ തന്നെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ, അദ്ദേഹം ഇപ്പോൾ ഇന്ത്യയിലില്ല. എത്രയും പെട്ടന്ന് ഇതിന് ഒരു പരിഹാരം കാണണം. അടിയന്തിരമായി നടപടികൾ സ്വീകരിക്കണം, പണം കൈമാറ്റം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. ബാങ്കുകളിലും എ ടി എമ്മുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കുക. കേന്ദ്ര ധനമന്ത്രിയെ കണ്ട് ഈ ആവശ്യങ്ങള്‍ അറിയിക്കുമെന്നും ഡല്‍ഹിയിലേക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :