സിപിഎം മന്ത്രിമാരുടെ പട്ടികയായി; എംഎം മണിയെ ഒഴിവാക്കി, ശ്രീരാമകൃഷ്ണൻ സ്പീക്കറാകും

പിണറായി വിജയന്‍ ഉള്‍പ്പെടെ 12 സിപിഎം മന്ത്രിമാരാണ് ഉണ്ടാകുക

 പിണറായി വിജയന്‍ , സി പി എം , തെരഞ്ഞെടുപ്പ് , ഇടത് മന്ത്രിസഭ
തിരുവനന്തപുരം| jibin| Last Updated: ഞായര്‍, 22 മെയ് 2016 (14:13 IST)
പിണറായി വിജയൻ നയിക്കുന്ന ഇടത് മന്ത്രിസഭയിലെ സിപിഎം മന്ത്രി പട്ടികയായി. ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി ഒഴികെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും. തിരുവനന്തപുരത്ത് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഈ തീരുമാനത്തിന് നാളെ സംസ്ഥാന സമിതി ചേർന്ന് അംഗീകാരം നൽകും.

പിണറായി വിജയന്‍ ഉള്‍പ്പെടെ 12 സിപിഎം മന്ത്രിമാരാണ് ഉണ്ടാകുക.
ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, തോമസ് ഐസക്, എ.സി.മൊയ്തീൻ, കെ.ടി.ജലീൽ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് മന്ത്രിമാരാകുന്നത്. പൊന്നാനി എംഎൽഎ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കർ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സുരേഷ് കുറുപ്പ്, എംഎം മണി, എസ് ശർമ, എ പ്രദീപ് കുമാർ, എം സ്വരാജ്, അയിഷാ പോറ്റി, രാജു എബ്രഹാം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇവരെ ഒഴിവാക്കി. അതേസമയം, സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകള്‍ പിണറായി തന്നെ കൈവശം വച്ചേക്കുമെന്നാണ് സൂചന. തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കും. കെ.കെ.ശൈലജയ്ക്ക് ആരോഗ്യവും ഇ.പി.ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണ് സൂചന.

മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവരില്‍ വിജയിച്ച കേരള കോണ്‍ഗ്രസ്- ബി, സിഎംപി, ആര്‍എസ്പി- എല്‍ കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം ഉണ്ടാവില്ല. മന്ത്രിസഭാ രൂപവത്കരണത്തിന്റെയും ഓരോ കക്ഷിയുടെയും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഞായറാഴ്ച വൈകീട്ട് എല്‍ഡിഎഫ് സംസ്ഥാന സമിതി ചേരും. വൈകീട്ട് നാലിന് എല്‍ഡിഎഫ് ചേരുന്നതിനുമുമ്പ് മൂന്നിന്
സിപിഎം, സിപിഐ ഉഭയകക്ഷി ചര്‍ച്ചയും എകെജി സെന്ററില്‍ നടക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :