സഹകരണബാങ്കുകളിലെ ഒരു ചില്ലിക്കാശ് നഷ്‌ടപ്പെടില്ല; കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങയാണ് നരേന്ദ്ര മോഡി; സാമ്പത്തിക അടിമത്തം ലക്‌ഷ്യമിടുന്ന തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി

നരേന്ദ്ര മോഡി കള്ളപ്പണക്കാരുടെ ലിസ്റ്റിനു മുകളില്‍ തലവെച്ച് ഉറങ്ങുന്നു

തിരുവനന്തപുരം| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (12:57 IST)
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കാനുള്ള ഗൂഡാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അടിയന്തരാവസ്ഥയിലെക്ക് നയിക്കാനുള്ള ഗൂഡാലോചനയല്ലേ ഇതെന്ന് സംശയിക്കുന്നു.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സി കള്ളപ്പണമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. നിയമപരമായ പ്രവര്‍ത്തികളിലൂടെ അല്ലാതെ സമ്പാദിച്ച പണം, അതാണ് കള്ളപ്പണം, എന്നാല്‍ ഇത് ഇല്ലാതാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രചാരത്തിലുള്ള 86% കറന്‍സിയും 500 രൂപ, 1000 രൂപ നോട്ടുകള്‍ ആയിരുന്നു. രാജ്യത്ത് ആകെ നടക്കുന്ന സാമ്പത്തിക ഇടപാടുകളില്‍ 90% വും കറന്‍സിയിലൂടെയാണ് നടക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ആളുകള്‍. 70ല്‍ പരം ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടത്. കേരളത്തില്‍ ഏഴ് ഹതഭാഗ്യരാണ് മരണപ്പെട്ടതെന്നും ജീവനൊടുക്കിയവരും ഇതില്‍ ഉള്‍പ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിദേശത്തുള്ള കള്ളപ്പണനിക്ഷേപം കൊണ്ടുവരികയും ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടുകളില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, 900 കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങുകയാണ് നരേന്ദ്ര മോഡിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നോട്ട് അസാധുവാക്കുന്നതിലൂടെ സാമ്പത്തിക അടിമത്തമാണ് ലക്‌ഷ്യമിടുന്നത്. പൌരന്റെ മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതില്‍ ആഗോള ഗൂഡാലോചന സംശയിക്കാം. കറന്‍സി പിന്‍വലിച്ചതു കൊണ്ട് കള്ളപ്പണക്കാര്‍ ബുദ്ധിമുട്ടുന്നില്ല. രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സാധാരണക്കാരായ ജനങ്ങളാണ് നടപടിയുടെ മുഖ്യഇര. 900 കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വെച്ച് കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ്. സഹകരണബാങ്കുകളിലെ ഒരു ചില്ലിക്കാശു പോലും നഷ്‌ടപ്പെടില്ല എന്ന ഗ്യാരന്റി എല്ലാവര്‍ക്കും നല്കുകയാണെന്നും ആരും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :