ജോര്‍ജിനെ നീക്കാനുള്ള ആവശ്യം വ്യക്തിപരമല്ല; എല്ലാം മുഖ്യമന്ത്രി പറയും- മാണി

 പിസി ജോര്‍ജ് , കെ എം മാണി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (12:35 IST)
പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം തന്റെ വ്യക്തിപരമല്ലെന്നും, പാര്‍ലമെന്ററി പാര്‍ട്ടിയിലെ എട്ട് അംഗങ്ങള്‍ ഒരുമിച്ച് ഇരുന്ന് സ്വീകരിച്ച തീരുമാനമാണ് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതെന്ന് ധനമന്ത്രി കെഎം മാണി. എല്ലാ കാര്യങ്ങളും പരസ്യമായി പറയാന്‍ കഴിയില്ലെന്നും. ഈ വിഷയത്തിലെ കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോര്‍ജിന് എതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കെ എം മാണി വ്യക്തമാക്കി. മധ്യസ്ഥശ്രമങ്ങള്‍ക്കായി മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാണിയുടെ വീട്ടില്‍ എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് മാണി തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചത്.


ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്നതു തന്നെയാണ് തന്റെ നിലപാട് എന്നും അതില്‍ മാറ്റമില്ലെന്നും മാണി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജിന്റെ രാജിക്കാര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും മാണി വ്യക്തമാക്കി. ജോര്‍ജിനെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണെന്നും മാണി.


രാവിലെ, മുഖ്യമന്ത്രി മുന്നിട്ട് സമവായശ്രമങ്ങള്‍ നടത്തിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പി സി ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ സമവായശ്രമങ്ങളുടെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.


യു ഡി എഫിനൊപ്പം നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും കേരള കോണ്‍ഗ്രസ് വിട്ടാലും പുതിയ ഘടകകക്ഷിയായി താന്‍ യു ഡി എഫിനൊപ്പം ഉണ്ടാകുമെന്നും ജോര്‍ജ് യു ഡി എഫ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മറ്റൊരു ഘടകകക്ഷിയായി യു ഡി എഫില്‍ തുടരുന്നതിനുള്ള ബുദ്ധിമുട്ട് നേതാക്കള്‍ പി സി ജോര്‍ജിനെ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :