ഹൈക്കോടതി ജഡ്‌ജിക്കെതിരെ വീണ്ടും മുഖ്യമന്ത്രി; എജിയുടെ ഓഫീസ് പൂട്ടണമെന്ന് പറഞ്ഞാൽ മിണ്ടാതിരിക്കില്ല

 ഹൈക്കോടതി ജഡ്‌ജി , എജിയുടെ ഓഫീസ് , അലക്സാണ്ടര്‍ തോമസ് , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 27 ജൂലൈ 2015 (14:24 IST)
അഡ്വക്കേറ്റ് ജനറലിനെ വിമർശിച്ച ഹൈക്കോടതി ജഡ്‌ജി അലക്സാണ്ടര്‍ തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. എജിയുടെ ഓഫീസ് അടച്ചു പൂട്ടണം എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കാനാണ് താനിരിക്കുന്നത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ജഡ്ജി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച നടപടി ശരിയാണ്, അത് ഇനിയും തുടരും. ജഡ്ജി വന്ന വഴി മറക്കരുതെന്ന് താൻ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞത്. ജുഡീഷ്യറിയെ സർക്കാർ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

എ.ജിയുടെ ഓഫീസ് ഭരണഘടനാ സ്ഥാപനമാണ്. അത് പൂട്ടണമെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ്. ബാർ കേസിൽ ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോ‍ർണി ജനറലിനെ വിമർശിച്ച നടപടി ശരിയാണ്. അത് നാളെയും തുടരും. സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികൾക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ നിയമോപദേശകൻ തന്നെ ഹാജരാവുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടി പറയവെയാണ് ഒരിക്കൽ കൂടി മുഖ്യമന്ത്രി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :