നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല, മുന്‍‌കൂര്‍ ജാമ്യാപേക്ഷ 13ലേക്ക് മാറ്റി

Nadhirshah hospitalized - Updates
കൊച്ചി| BIJU| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (12:21 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് തടസമുണ്ടാകില്ല. മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൊടുത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോട്ടെ എന്ന നിലപാടാണ് നാദിര്‍ഷയുടെ അഭിഭാഷകനും ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.

നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുമ്പാകെയാണ് വന്നത്. നാദിര്‍ഷയുടെ അഭിഭാഷകന്‍ തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് 13ലേക്ക് മാറ്റിയത്. ഓണാവധിക്ക് ശേഷം കോടതി 13ന് തുറക്കുമ്പോള്‍ സ്ഥിരം ബഞ്ചിന് മുമ്പാകെയായിരിക്കും ഈ ഹര്‍ജി എത്തുക.

നിലവിലത്തെ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനും പൊലീസിന് തടസമില്ല. അറസ്റ്റ് തടയണമെന്ന ആവശ്യം പ്രതിഭാഗം മുന്നോട്ടുവച്ചിട്ടുമില്ല. ഇപ്പോള്‍ അസിഡിറ്റി പ്രശ്നത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷ ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്യാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും തന്നെയാണ് പൊലീസിന്‍റെ തീരുമാനമെന്നറിയുന്നു.

തന്നെ നിരവധി തവണ ഈ കേസില്‍ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ടെന്നും തനിക്കെതിരെ ഇതുവരെ ഒരു തെളിവും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും നാദിര്‍ഷ അറിയിച്ചു.

ദിലീപിന്‍റെ പിതാവിന്‍റെ ശ്രാദ്ധം നടന്ന ദിവസം ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനായായിരുന്നു നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് അയച്ചത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയാണ് നാദിര്‍ഷ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :