കമന്‍റടി ചോദ്യം ചെയ്ത ഗൃഹനാഥനെ അടിച്ചുകൊന്നു

ആറ്റിങ്ങല്‍| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (16:04 IST)

സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ചെറുമകളെ കമന്‍റടിച്ചത് ചോദ്യം ചെയ്ത വൃദ്ധനെ പൂവാലന്മാര്‍ വീടുകയറി അടിച്ചുകൊന്നു. ആറ്റിങ്ങലിനടുത്ത് കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് പള്ളിക്കാട് പള്ളിവിള വീട്ടില്‍ ഭദ്രന്‍ എന്ന 65 കാരനാണു അടികൊണ്ട് മരിച്ചത്.ഞായറാഴ്ച രാത്രി നടന്ന ഈ സംഭവത്തിനു പിന്നിലുള്ള നാലു യുവാക്കളെ
പിടികൂടാന്‍ പൊലീസ് വ്യാപകമായി വലവീശിയിട്ടുണ്ട്.

ഭദ്രന്‍റെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ചെറുമക്കള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ നാല്‍വര്‍ സംഘം കമന്‍റടിച്ച വിവരം വീട്ടിലറിയിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാവ് കമന്‍റടിച്ച ഒരു യുവാവിന്‍റെ മാതാവിനോട് വഴക്കിട്ടു. ഇതിനെ ചൊല്ലി യുവാക്കള്‍ സംഘടിതമായി ഭദ്രന്‍റെ വീട്ടിലെത്തി രാത്രി കതകില്‍ മുട്ടിവിളിച്ചു.

പെണ്‍കുട്ടികളായിരുന്നു കതക് തുറന്നത്. കതകു തുറന്ന ഉടന്‍ യുവാക്കള്‍ പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ നിലവിളി കേട്ട് ഓടിവന്ന ഭദ്രനേയും കുട്ടികളുടെ മാതാവിനെയും ആക്രമിച്ചു. ഭദ്രന്‍റെ തലയ്ക്കും മുഖത്തും അടിയേറ്റു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാക്കള്‍ ഓടിയൊളിച്ചു. നാട്ടുകാര്‍ പരിക്കേറ്റ ഭദ്രനെ ചിറയിന്‍‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിക്കാരനായി ജോലി ചെയ്യുന്ന ഭദ്രന്‍റെ മരണത്തിനുത്തരവാദികള്‍ ആയവരെ പിടികൂടാന്‍ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :