ജലനിരപ്പ് താഴ്ത്തില്ല; നിലപാട് കടുപ്പിച്ച് തമിഴ്നാട്

മുല്ലപ്പെരിയാര്‍, തമിഴ്നാട്, കേരളം
ഇടുക്കി| VISHNU.NL| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (18:39 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തകരാറിലായതിനേ തുടര്‍ന്ന് ജലനിരപ്പ് എത്രയും പെട്ടന്ന് 136 അടിയാക്കണമെന്ന് കേരളത്തിന്റെ ആവശ്യം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി തള്ളി. 140 അടിയാകാതെ ജലനിരപ്പ് താഴ്ത്തില്ലെന്ന തമിഴ്നാടിന്റെ കടും‌പിടുത്തം മൂലമാണ് കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളിക്കളഞ്ഞത്. ഷട്ടറുകളുടെ തകരാര്‍ പരിഹരിക്കുന്നതുവരെ ജലനിരപ്പ് 136 അടിയാക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദ്ദേശവും ഇതോടെ വെറുതേയായി.

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍നിന്നു 142 അടിയാക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇപ്പോള്‍ കുറച്ചിരിക്കുകയാണ്. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ഈ ആവശ്യവും തമിഴ്നാട് തള്ളിക്കളഞ്ഞു.

ഇതോടെ തമിഴ്നാടിന്റെ നിലപാട് മേല്‍നോട്ടസമിതി ചെയര്‍മാന്‍ അംഗീകരിക്കുകയായിരുന്നു. ചെയര്‍മാന്റെ നിലപാടില്‍ കേരളം പ്രതിഷേധം അറിയിച്ചു. പദ്ധതി പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നാണു സൂചന. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് ചീഫ്സെക്രട്ടറി പറഞ്ഞിരുന്നു.

ഷട്ടറുകളുടെ തകരാറു പരിഹരിക്കാന്‍ തമിഴ്നാട് ഉടന്‍ നടപടിയെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം ഉപസമിതി നടത്തിയ പരിശോധനയില്‍ അണക്കെട്ടിന്റെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയ ചോര്‍ച്ചകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അണക്കെട്ടില്‍ 10-11, 17-18 എന്നീ ബ്ളോക്കുകള്‍ക്കിടയിലാണു ചോര്‍ച്ച ശക്തമായി തുടരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :