മുല്ലപ്പെരിയാര്‍ സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (08:20 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കിയതിനെതിരെ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്നുണ്ടാകും.ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോക്കൂര്‍, എം.വൈ. ഇഖ്ബാല്‍, സി. നാഗപ്പന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പുനഃപരിശോധനാ ഹര്‍ജികള്‍ സാധാരണ കോടതി തള്ളുകയാണ് ചെയ്യാറ്.

മറിച്ചുള്ള തീരുമാനം അപൂര്‍വ്വമായി മാത്രമെ ഉണ്ടായിട്ടുള്ളു. മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ പിഴവുകള്‍ ഉണ്ടെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചാല്‍ കേസില്‍ തമിഴ്‌നാടിന് നേട്ടീസ് അയച്ച് വീണ്ടും ഇരുസംസ്ഥാനങ്ങളുടെയും വാദം കോടതി കേള്‍ക്കും.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ സുരക്ഷാ സേന ഇന്ന് പരിശോധന നടത്തും. ഇന്നലെ നടത്താനിരുന്ന പരിശോധനയാണ് ഇന്നത്തേക്ക് മാറ്റിയത്. വനം വകുപ്പിനെ അറിയിക്കാതെ സംഘത്തെ അണക്കെട്ടിലേക്ക് കൊണ്ടുപോകാന്‍ തമിഴ്‌നാട് പൊതു മരാമത്തു വകുപ്പ് നീക്കം നടത്തിയിരുന്നു. അനുമതി വാങ്ങണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പരിശോധന മാറ്റി വച്ചത്.

അണക്കെട്ട് ഉള്‍പ്പെട്ട മേഖലയില്‍ തീവ്രവാദി ആക്രമണമുണ്ടായാല്‍ അത് നേരിടുന്നതിനുള്ള പദ്ധതി രണ്ടു വര്‍ഷം മു ന്പ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് എ ന്‍ എസ് ജി തയ്യാറാക്കിയിരുന്നു. മാറിയ സാഹചര്യത്തില്‍ ഇപ്പോ ള്‍ അണക്കെട്ടില്‍ നടത്തേണ്ട സുരക്ഷാ പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വിലയിരുത്തുന്നതിനാണ് സംഘം എത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :