ആട് ആന്റണിയുടെ വീക്ക്നെസ് സ്ത്രീകളായിരുന്നു; സിനിമയേയും കെട്ടുകഥകളേയും വെല്ലുന്ന നല്ല ഒറിജിനൽ ജീവിത കഥ

ആട് ആന്റണിയുടെ ജീവിത കഥ അവിശ്വസനീയം

aparna shaji| Last Modified ബുധന്‍, 20 ജൂലൈ 2016 (18:34 IST)
ഡ്യൂട്ടിക്കിടെ മണിയൻ പിള്ള എന്ന പൊലീസുകാരനെ കുത്തി കൊലപ്പെടുത്തിയ ശേഷം കടന്ന് കളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ആട് അന്റണിയെന്ന വർഗീസ് ആന്റണിയുടെ ജീവിതം സിനിമയേയും കെട്ടുകഥകളേയും വെല്ലുന്നത്. വീടുകളിൽ നിന്നും ആടിനെ മോഷ്ടിച്ച് ചന്തയിൽ കൊണ്ടുപോയി വിറ്റുകൊണ്ടായിരുന്നു ആന്റണി മോഷണത്തിലേക്ക് കാലെടുത്തു വെച്ചത്,
അങ്ങനെ വർഗീസ് ആന്റണി ആട് ആന്റണിയായി.

ആടുകളെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ആന്റണി മോഷ്ടിച്ചിരുന്നത്. എന്നാൽ മോഷണത്തിന്റെ സാധ്യതകൾ മനസിലാക്കിയ ഇയാൾ അതൊരു തൊഴിലായി മാറ്റിയത് പെട്ടന്നായിരുന്നു. അമ്പലങ്ങളിലേയും പള്ളികളിലേയും മൈക്കുകളും ചില്ലറ സാധനങ്ങളും മോഷ്ടിച്ച് മോഷണമെന്ന മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മോഷ്ടാവ് എന്ന പദവിയിൽ നിന്നും കുപ്രസിദ്ധ കുറ്റവാളി എന്ന ലേബലിലേക്ക് ആന്റണി വളർന്നത് വളരെ പെട്ടന്നായിരുന്നു.

ഓരോ മോഷണവും എങ്ങനെ വ്യത്യസ്തമാക്കാം എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. മോഷണത്തെ ജീവിത മാർഗമായിട്ടായിരുന്നില്ല ആന്റണി കണ്ടിരുന്നത്. ഒരു ഹോബിയായിട്ടായിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് ആന്റണിയെ പിടികൂടുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏതു വേഷത്തിൽ വേണമെങ്കിലും ആന്റണി പ്രത്യക്ഷപ്പെടും. കണ്ണുവെച്ചത് എന്തായാലും അത് തട്ടിയെടുത്തിരിക്കും. അത് ഇനി സ്ത്രീകൾ ആയാലും.

ആട് ആന്റണിയുടെ ഏറ്റവും വലിയ ദൗർബല്യം സ്ത്രീകളായിരുന്നു. കേരളത്തിലും അന്യസംസ്ഥാനത്തുമായി ഇരുപതോളം സ്ത്രീകളുടെ ഭർത്താവായ ആന്റണിയുടെ ഈ ജീവിതം പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. ഹോബിക്ക് വേണ്ടി മോഷണം തൊഴിലാക്കിയ ആന്റണിക്ക് സ്ത്രീകളും ഒരു ഹോബിയായിരുന്നു. പല മേഖലയിലുമുള്ള സ്ത്രീകൾ ഇക്കൂട്ടത്തിലുണ്ട്. എത്ര പേരെ വിവാഹം കഴിച്ചാലും അവരെയെല്ലാം ഒരു കുറവുമില്ലാതെ ഇയാൾ നോക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ സ്‌ത്രീകള്‍ ആന്റണിയെ ഉപേക്ഷിച്ചു പോയതുമില്ല. മോഷ്ടിച്ച് കൊണ്ടുവരുന്ന വിലയേറിയ വസ്തുക്കൾ ഇയാൾ ഭാര്യമാർക്ക് സമ്മാനിക്കുന്നതായിരുന്നു മറ്റൊരു പ്രത്യേകത.

ശാരീരിക ഉപദ്രവങ്ങൾ ഇല്ലായിരുന്നു, മക്കളെയും കുടുംബത്തെയും വേണ്ട രീതിയിൽ നോക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആന്റണിക്കൊപ്പമായിരുന്നു ഭാര്യമാരും. എവിടെ ചെന്നാലും അവിടെയൊരു ഭാര്യ, അത് ആന്റണിക്ക് നിർബന്ധമായിരുന്നു. എന്നാൽ തൃശൂർ സ്വദേശിയായ സോജയാണ് ആന്റണിയുടെ ആദ്യ ഭാര്യ. ഇവരിൽ രണ്ട് മക്കളുമുണ്ട്. ഭർത്താവ് കള്ളനാണെന്ന് തിരിച്ചറിഞ്ഞ സോജ മക്കളുമായി വീടു വിട്ടിറങ്ങി. പിന്നീടൊരിക്കലും ഇവർ തമ്മിൽ കണ്ടിട്ടില്ല.

സ്വദേശം കൊല്ലത്തായിരുന്നെങ്കിലും കാസർകോട് മുതൽ കന്യാകുമാരി വരെ ഇയാൾക്കായി കേരളാ പൊലീസ് പരക്കംപാഞ്ഞിട്ടുണ്ട്. പൊലിസിന്റെ പിടിയിൽ നിന്നും പല തവണയാണ് ഇയാൾ രക്ഷപെട്ടത്. ഒടുവിൽ ഭാര്യമാരിൽ അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. ഓരോ ഭാര്യമാരും നൽകുന്ന മൊഴികൾ പരസ്പര വിരുദ്ധമായിരുന്നു. ഇതെല്ലാം പോസ്റ്റ്മോർട്ടം ചെയ്ത് വേർതിരിച്ചെടുത്തായിരുന്നു പൊലീസ് ആട് ആന്റണിയെ വരുതിക്കുള്ളിലാക്കിയത്.

2002ലായിരുന്നു ആദ്യം ഇയാൾ പൊലീസ് പിടിയിലാകുന്നത്. അന്ന് ചെറിയ കേസിനായിരുന്നു അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഇയാളെ പിടികൂടാൻ പിന്നീട് പൊലീസിന് കഴിഞ്ഞില്ല. പിന്നീട് 2012 ജൂൺ 25നായിരുന്നു ഞെട്ടലോടെ കേരളം ആ വാർത്ത കേട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മണിയപിള്ള എന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയെന്ന വാർത്ത.

കൊല്ലം പാരിപ്പള്ളിയിൽ വാഹനപരിശോധനയ്ക്കിടെ ഒരു വാനിൽ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയിൽ എടുക്കുകയും, ജീപ്പിൽ കയറ്റുന്നതിനിടയിൽ എ എസ് ഐ. ജോയി, ഡ്രൈവർ മണിയൻ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു. കുത്തേറ്റ മണിയൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.

ഒടുവിൽ ഭാര്യ വീട്ടിൽ നിന്നും ആട് ആന്റണിയെ പിടികൂടിയപ്പോൾ ആശ്വസിച്ചത് കേരള പൊലീസ് ആയിരുന്നു. പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആന്റണി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത് സംസ്ഥാന പൊലീസിനു തന്നെ ആശ്വസമേകുന്ന വാർത്തയാണ്. വർഷങ്ങളോളം ഊണും ഉറക്കവുമില്ലാതെ ഓടി കഷ്ടപ്പെട്ടതിനു ഫലം കിട്ടയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പൊലീസ്. ഇനി കോടതി വിധിക്കുന്ന ശിക്ഷ എന്തെന്നു മാത്രം അറിഞ്ഞാൽ മതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :