ഇടുക്കിയിൽ നിന്നുള്ള ജലത്തിന്റെ അളവ് വർധിപ്പിച്ചേക്കും; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

അപർണ| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (12:11 IST)
ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും. ഇടുക്കി അണക്കെട്ടില്‍ 2403 അടി എന്ന നിലയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാൻ കെ എസ് ഇ ബി ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടാകും.

നിലവില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നത്. ഇത് 17 ലക്ഷം ലിറ്ററായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എപ്പോള്‍ വേണമെങ്കിലും വര്‍ധിപ്പിക്കേണ്ടിവരും എന്ന സാഹചര്യമാണുള്ളത്. ആ ജലം കൂടി ഇടുക്കി അണക്കെട്ടിലേക്കെത്തിയാൽ ജലനിരപ്പ് അപകടകരമാം വിധത്തിൽ വരധിക്കും.

അതേസമയം, ആലുവ, ചാലക്കുടി തുടങ്ങിയ ഇടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ സൈന്യം എയർലിഫ്‌‌റ്റ് ചെയ്‌ത് രക്ഷപ്പെടുത്തുകയാണ്. മഴയ്‌ക്ക് നേരിയ ശമനമുണ്ടായത് രക്ഷാപ്രവർത്തനത്തിന് അനുകൂലമായിരിക്കും.

പത്തനംതിട്ട ജില്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എയര്‍ലിഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്റ്റിംഗ് നടത്തുകയാണ്.

റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ആറന്മുളയിലും ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :