കെ‌എസ്‌ഇബി കടക്കെണിയില്‍; നിരക്കു വര്‍ധിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം| VISHNU.NL| Last Updated: തിങ്കള്‍, 26 മെയ് 2014 (15:02 IST)
വൈദ്യുതി ബോര്‍ഡിന്റെ കടം 4500 കോടി രൂപയായി ഉയര്‍ന്നതായി ബോര്‍ഡ്‌. നടപ്പുസാമ്പത്തിക വര്‍ഷം 2931.21 കോടി രൂപയുടെ റവന്യുകമ്മി ഉണ്ടാകുമെന്നും ബോര്‍ഡ്‌ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 1427.97 കോടിയുടെ കമ്മി കൂടി ഉള്‍പ്പെടുത്തിയാണു ബോര്‍ഡ്‌ പുതിയ കമ്മിക്കണക്ക്‌ തയാറാക്കിയിരിക്കുന്നത്‌.

കമ്മി നികത്തുന്നതിന്‌ അടിയന്തരമായി നിരക്ക്‌ വര്‍ധന ആവശ്യമാണെന്ന വാദം ഉന്നയിക്കുന്നതിനാണ്‌ കെഎസ്‌ഇബിയുടെ ശ്രമം. എന്നാല്‍, കെഎസ്‌ഇബിയുടെ ഈ കമ്മിക്കണക്കും റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാനിടയില്ലെന്നാണു സൂചന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2758.67 കോടി രൂപയുടെ കമ്മി ഉണ്ടാകുമെന്നു ബോര്‍ഡ്‌ വാദിച്ചെങ്കിലും റഗുലേറ്ററി കമ്മീഷന്‍ അത്‌ അംഗീകരിച്ചിരുന്നില്ല. കമ്മീഷന്‍ അനുവദിക്കാത്ത കമ്മി കൂടി ഉള്‍പ്പെടുത്തിയാണ്‌ 2931.21 കോടി രൂപയുടെ റവന്യു കമ്മിയുടെ കണക്കുമായി ബോര്‍ഡ്‌ വീണ്ടും റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുന്നത്‌.

ബോര്‍ഡിന്റെ കണാക്കുപ്രകാരം കമ്മി നികത്തമെങ്കില്‍ നിരക്കില്‍ 33 ശതമാനം വര്‍ധന വരുത്തേണ്ടതുണ്ട്. എന്നാല്‍ 6 ശതമാനം വരെ വര്‍ധനവ് വരുത്തിയാല്‍ മതിയാകും എന്നാണ് ബോര്‍ഡ് ആവശ്യപ്പെടുക. അയല്‍ സംസ്ഥാനങ്ങളില്‍ ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ ലോഡ്‌ ഷെഡിംഗ്‌ ഉണ്ടായ സാഹചര്യത്തിലും ബോര്‍ഡ്‌ ഉപയോക്താക്കള്‍ക്ക്‌ വൈദ്യുതി നല്‍കി. അന്ന്‌ വൈദ്യുതി വാങ്ങുന്നതിന്‌ 2500 കോടി രൂപയുടെ അധികബാധ്യതയുണ്ടായതായും ബോര്‍ഡ്‌ വാദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :