ജീവിതത്തിൽ പറ്റിയ അബദ്ധമാണ് മാണി ഗ്രൂപ്പിൽ ലയിച്ചത്, മാണി- ഉമ്മൻചാണ്ടി ഒളിക്കച്ചവടത്തിൽ താന്‍ ബലിയാടായി: ജോർജ്

 കെഎം മാണി , കേരളാ കോൺഗ്രസ് (എം) , പിസി ജോർജ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 17 ജൂലൈ 2015 (12:42 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേരളാ കോൺഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കുമെതിരെയും രൂക്ഷ വിമര്‍ശനവുമായി പിസി ജോർജ് രംഗത്ത്. ജീവിതത്തിൽ പറ്റിയ അബദ്ധമാണ് മാണി ഗ്രൂപ്പിൽ ലയിച്ചത്. മാണി- ഉമ്മൻചാണ്ടി ഒളിക്കച്ചവടത്തിൽ തന്നെ ബലിയാടാക്കുകയായിരുന്നു. തനിക്ക് മന്ത്രിസ്ഥാനം നല്‍കാതിരിക്കാന്‍ മാണി ശക്തമായ ഇടപെടലുകള്‍ നടത്തിയെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അയോഗ്യനാക്കാം ഇന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ഒരു വിലയും നല്‍കുന്നില്ല. എത്ര നാളായി പുറത്താക്കും പുറത്താക്കും എന്ന് പറയാന്‍ തുടങ്ങിയിട്ട്. 48 കൊല്ലം എംഎൽഎയും 20കൊല്ലം നിയമന്ത്രിയുമായിരുന്ന കെഎം മാണിയെ ജനപ്രാതിനിധ്യനിയമം എന്താണെന്ന് ഞാൻ പഠിപ്പിച്ചുകൊടുക്കുമെന്നും ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ മാണി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരള കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനം തരാൻ ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ ഒരുക്കമായിരുന്നു. എന്നാല്‍ താന്‍ മന്ത്രിയാകുന്നതില്‍ ഇഷ്‌ടമില്ലാതിരുന്ന മാണി വാഗ്ദാനം നല്‍കിയ മന്ത്രിസ്ഥാനം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് തനിക്ക് ചീഫ് വിപ്പ് സ്ഥാനം തന്നതും മാണിക്ക് ഇഷ്ടമായിരുന്നില്ല. തന്നെ തകര്‍ക്കാനായിരുന്നു മാണി എന്നും ശ്രമിച്ചതും, പ്രവര്‍ത്തിച്ചതും. അതിന്റെ ഭാഗമായിട്ടാണ് കെആർ ഗൗരിഅമ്മയ്ക്കെതിരെയുള്ള പരാമർശ വിഷയത്തില്‍ തന്നെ താക്കിത് ചെയ്‌തത്. റബര്‍ വിലയിടിവിലും, കസ്തൂരി രംഗൻ വിഷയത്തിലും മാണി എന്താണ് ചെയ്‌തതെന്നും ജോര്‍ജ് ചോദിച്ചു. തന്റെ പാർട്ടി മാണിഗ്രൂപ്പിൽ ലയിച്ചപ്പോഴെ തന്നെ ശരിപ്പെടുത്താനും ഇല്ലാതാക്കാനും കെഎം മാണിക്ക്
ഗൂഢ അ‌ജണ്ട ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും വിശ്വസിച്ച ഒരു തെറ്റുമാത്രമേ ഞാൻ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാഷിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :