ബിജെപി മാണിക്ക് വാഗ്ദാനം ചെയ്യുന്നത് വമ്പന്‍ ഓഫറുകള്‍; എല്ലാത്തിനും വിലങ്ങുതടിയാകുന്നത് ഒരു വ്യക്തി മാത്രം!

കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂരം

കോഴഞ്ചേരി| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: ശനി, 6 ഓഗസ്റ്റ് 2016 (19:55 IST)
കോണ്‍ഗ്രസിന് ഒട്ടും ആശ്വാസമല്ലാത്ത വാര്‍ത്തകളാണ് ചരല്‍‌കുന്ന് ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്. യുഡിഎഫ് വിടുമെന്ന് ഏകദേശ സൂചന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി നല്‍കി കഴിഞ്ഞു. യുഡിഎഫില്‍ നിന്ന് ഒരുപാട് വേദനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പരസ്പരം സ്നേഹവും വിശ്വാസവും സഹായവും ഇല്ലാതെ വന്നാല്‍ എന്തു ചെയ്യും. എന്തെല്ലാം ആക്ഷേപങ്ങള്‍ നമ്മള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും മാണി ചോദിക്കുമ്പോള്‍ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന ചോദ്യത്തിന് ഉത്തരം നല്‍കുക കൂടിയായിരുന്നു മാണി.

നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലെ പ്രധാനഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും കോണ്‍ഗ്രസിനോടും പ്രതിപക്ഷത്തോടും സമദൂരം പാലിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ എന്‍ഡിഎയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് വ്യക്തമാക്കാതിരുന്ന മാണി കോണ്‍ഗ്രസിനെയും എല്‍ഡിഎഫിനെതിരെയും ആഞ്ഞടിക്കുകയും ചെയ്‌തു.

ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയാണ് നടന്നതെന്ന വാദം ഉറപ്പിക്കുകയാണ് കേരളാ കോണ്‍ഗ്രസ് ഇന്നു ചെയ്‌തത്. പാര്‍ട്ടിയെ നാണം കെടുത്തിയ ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ലഭിച്ചത്. ഇതോടെയാണ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ മാണി തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂരം പാലിക്കുമെന്ന് വ്യക്തമാക്കിയ മാണിയുടെ തുടര്‍നിലപാട് എന്തായിരിക്കുമെന്നാണ് അവശേഷിക്കുന്ന ചോദ്യം. എന്‍ഡിഎയിലേക്കുള്ള പ്രവശനത്തെ കേരളാ കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പൊയ്ക്കോളും, നല്ല വഴി തുറന്നു കിട്ടിയാല്‍ അതു വഴി പോകുമെന്നും മാണി പറയുമ്പോള്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തം.

കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വരുകയും ബാര്‍ കോഴ കേസ് സജീവമായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാണിക്ക് വലിയ മോഹങ്ങളാണുള്ളത്. ബിജെപിയോട് കൂട്ട് കൂടുക എന്ന ലക്ഷ്യമാണ് വരും നാളുകളില്‍ മാണിക്കുണ്ടാകുക. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് മാണിയും സംഘവും പുറത്തുവന്നാല്‍ അവരുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. മാണിയെ സമ്മര്‍ദ്ദത്തിലാക്കുന്നതോ പ്രതിസന്ധിയിലാക്കുന്നതോ ആയ യാതൊരു പ്രസ്‌താവനയും പാടില്ല എന്നാണ് അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ഉപദേശം.

ബിജെപിയിലേക്ക് ഉടന്‍ പോകാനുള്ള സാഹചര്യം നിലവിലില്ല. ജോസ് കെ മാണിക്ക് മന്ത്രി പദം അടക്കമുള്ള മോഹവാഗ്ദാനങ്ങള്‍ ബിജെപി നല്‍കുന്നുണ്ടെങ്കിലും തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് ബോധ്യമുണ്ട്. ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍എല്‍എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ജോസഫും മോന്‍‌സ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്‌റ്റിനും ബിജെപി ബന്ധത്തെ എതിര്‍ക്കുകയാണ്.

മകനുവേണ്ടി ഇവരെ പിണക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന തോന്നലും മാണിക്കുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്നതിനൊപ്പം മാണിക്ക് മുന്തിയ പരിഗനയും സ്ഥാനമാനവും അമിത് ഷാ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. അതിനൊപ്പം സഭയില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടിവരും.

ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക. ഈ തന്ത്രങ്ങളാകും ചരല്‍‌കുന്ന് ക്യാമ്പില്‍ രൂപപ്പെടുക. അതേസമയം, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാണിയെ സഖ്യക്ഷിയാക്കാനാണ് ബിജെപിയുടെ ശ്രമം. ഉടന്‍ ഇല്ലെങ്കിലും മാണി പതിയെ തങ്ങളുടെ വഴിയെ എത്തുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :