ഹനീഫ വധം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: സിഎന്‍ ബാലകൃഷ്ണന്‍

  ഹനീഫ വധക്കെസ് , സിഎന്‍ ബാലകൃഷ്ണന്‍ , ഐ ഗ്രൂപ്പ് , ഐഷാബി
തൃശൂര്‍| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (12:16 IST)
കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനിടെ കൊല്ലപ്പെട്ട ഹനീഫയുടെ വധക്കേസുമായി തനിക്കു ഒരു ബന്ധവും ഇല്ലെന്ന് സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. വധക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് തന്റെ നിലപാട്. തനിക്കു കേസുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായ സി എന്‍ ബാലകൃഷ്‌ണനെ എതിര്‍ത്തതു കൊണ്ടാണ് തന്റെ മകനെ കൊന്നതെന്ന് കാണിച്ച് കൊല്ലപ്പെട്ട ഹനീഫയുടെ ഉമ്മ ഐഷാബി ഡിജിപിക്ക് പരാതി നല്കിയിരുന്നു. ഈ സാ‍ഹചര്യത്തിലാണ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മന്ത്രി തന്നെ രംഗത്ത് എത്തിയത്.

ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപന്‍ ഹനീഫയെ കൊലപ്പെടുത്തുമെന്ന് നേരത്തെ വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയതായും ഐഷാബി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ആദ്യമായാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ എടുത്തുകാട്ടി പരാതി ലഭിക്കുന്നത്.


ഹനീഫയെ കൊലപ്പെടുത്തിയവര്‍ മന്ത്രി സി എന്‍ ബാലകൃഷ്‌ണനെ എതിര്‍ത്തതു കൊണ്ടാണ് ഹനീഫയെ കൊലപ്പെടുത്തുന്നതെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞതായും ഉമ്മ പരാതിയില്‍ വ്യക്തമാക്കി. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :