സബ്‌സിഡി മണ്ണെണ്ണ ഇല്ല, മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍

തിരുവനന്തപുരം| vishnu| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (13:52 IST)
മല്‍സ്യബന്ധന മേഖലയ്ക്കുള്ള വിഹിതം നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കേരളം ശക്തമായ നിലപാടിലേക്ക്. നാളെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രശ്നം പ്രധാനമന്ത്രിയോട് ഉന്നയിക്കും. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പാചക ആവശ്യത്തിനും വിളക്ക് തെളിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ അനുവദിക്കുന്നതെങ്കിലും, കേരളത്തില്‍ അതിന്റെ നിര്‍ണായകമായ ഒരു വിഹിതം മത്സ്യമേഖലയ്ക്കാണ് നല്‍കിവരുന്നത്.

മല്‍സ്യബന്ധന മേഖലയ്ക്കായി കേരളം പ്രതിമാസം 2525 കിലോലീറ്റര്‍ മണ്ണെണ്ണയാണു നീക്കിവയ്ക്കുന്നത്. കൃഷിയാവശ്യങ്ങള്‍ക്കായി പരമാവധി 200 കിലോലീറ്ററും. പാചകത്തിനും വിളക്കില്‍ ഉപയോഗിക്കാനുമായി സംസ്ഥാനത്ത് മൊത്തം 82 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണു മണ്ണെണ്ണ നല്‍കുന്നത്. അതില്‍ അഞ്ചുലക്ഷം മാത്രമാണു വൈദ്യുതീകരിക്കാത്ത വീടുകള്‍. വൈദ്യുതീകരിച്ച വീടുകളെ മണ്ണെണ്ണ ലഭിക്കുന്നതിന്റെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നും സൂചനയുണ്ട്.

മുന്‍കാലങ്ങളില്‍ ഒരു മീന്‍പിടിത്ത വള്ളത്തിന് പ്രതിമാസം 600 ലിറ്റര്‍ വരെ മണ്ണെണ്ണ സൗജന്യ നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതിനനുസരിച്ച് അതിന്റെ അളവ് കുറഞ്ഞു വന്നു. ഇപ്പോള്‍ വലിയ വള്ളങ്ങള്‍ക്ക് 179 ലിറ്ററും ചെറുവള്ളങ്ങള്‍ക്ക് 129 ലിറ്ററുമാണ് നല്‍കുന്നത്. 2007-ല്‍ 23,146 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. 2012 ആയപ്പോഴേക്കും അത് 10,016 കിലോ ലിറ്ററായി ചുരുക്കി. ഇപ്പോള്‍ 25 ശതമാനം കൂടി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

മത്സ്യമേഖലയ്ക്ക് സബ്‌സിഡി മണ്ണെണ്ണ നല്‍കുന്ന സമ്പ്രദായത്തെ പെട്രോളിയം മന്ത്രാലയം വര്‍ഷങ്ങളായി എതിര്‍ത്തു വരികയാണ്. അതേസമയം സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കിയില്ലെങ്കില്‍ കേരളത്തിലെ മത്സ്യ മേഖലയ്ക്ക് പിടിച്ചുനില്‍ക്കാനുമാവില്ല. കേരളം 2012-13ല്‍ 30,300 കിലോലീറ്റര്‍ മണ്ണെണ്ണ പിഡിഎസ് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അതിനാല്‍ 2014-15ല്‍ വിഹിതത്തില്‍നിന്ന് അവസാനത്തെ മൂന്നുമാസം 30,300ന്റെ 25% കുറവുചെയ്യുന്നുവെന്നാണ് ഈമാസം ആദ്യവാരം കേന്ദ്രം കേരളത്തെ അറിയിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബാക്കി 75% കുറവുചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അനുകൂലമായ പ്രതികരണമുണ്ടായില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ ഭാഗത്തു ന്യായമുണ്ടെങ്കിലും മണ്ണെണ്ണ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന നയത്തിന്റെ ഭാഗമാണു നടപടിയെന്നാണു കേന്ദ്രമന്ത്രി സൂചിപ്പിച്ചത്.

എന്നാല്‍, 2012-13ല്‍ ഉപയോഗിച്ചെന്ന പേരില്‍, 2013-14ല്‍ അല്ല, ഒരു വര്‍ഷത്തിനുശേഷം നടപടിയെടുക്കുന്നതിന്റെ യുക്തി വ്യക്തമാക്കിയിട്ടില്ല. മണ്ണെണ്ണ ഉപയോഗം സംബന്ധിച്ച് 1993 സെപ്റ്റംബര്‍ രണ്ടിനു കേന്ദ്രം ഇറക്കിയ ഉത്തരവിലെ മൂന്നാം അനുഛേദത്തില്‍, പിഡിഎസ് ഇതര ആവശ്യങ്ങള്‍ക്കായി മണ്ണെണ്ണ നല്‍കുന്നതു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ 1993ലെ ഉത്തരവില്‍ നാളിതുവരെ ഭേദഗതിയൊന്നും വരുത്തിയിട്ടില്ലെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യം കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അനൂപ് ജേക്കബ് ചൂണ്ടിക്കാണിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണു സൂചന. നയം മാറ്റമുണ്ടെങ്കില്‍ അതു സംസ്ഥാനത്തെ അറിയിക്കണമായിരുന്നെന്നും അനൂപ് വ്യക്തമാക്കി.

മണ്ണെണ്ണ പ്രശ്നത്തിനു പുറമേ, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കുള്ള കേന്ദ്രസഹായം, റബര്‍ വിലയിടിവു തടയാന്‍ ഇറക്കുമതി നിയന്ത്രണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉന്നയിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :