മണി ആവശ്യപ്പെട്ടതുകൊണ്ടാണ് പാഡിയിലെത്തിയത്; മരണത്തിലെ ദുരൂഹത നീക്കണം, ഏത് അന്വേഷണവുമായും സഹകരിക്കും- ജാഫർ ഇടുക്കി

മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം

കലാഭവൻ മണിയുടെ മരണം , ജാഫർ ഇടുക്കി , മണിയുടെ ഭാര്യ നിമ്മി , കലാഭവൻ മണി
തൊടുപുഴ| jibin| Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (22:48 IST)
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ ഒരുക്കമാണെന്ന് നടൻ ജാഫർ ഇടുക്കി. മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം. നേരത്തെ വിളിച്ച് സമയം ചോദിച്ച ശേഷമാണ് ഒരു കഥയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ പോയത്. ചാലക്കുടിയിലെ ഒരു ഹോട്ടലിലാണ് താൻ താമസിച്ചത്. പിന്നീട് മണി വിളിച്ച് ഔട്ട് ഹൗസ് ആയ പാഡിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് താൻ പോയതെന്നും ജാഫർ ഇടുക്കി പറഞ്ഞു.

മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സാബുവും ഒപ്പമുണ്ടായിരുന്നു. പാഡിയിൽ മണിക്കൊപ്പം മുരുകൻ, അരുൺ, വിപിൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സാബുവും താനും മദ്യപിച്ചിരുന്നില്ല. അദ്ദേഹത്തിന് ദീർഘ യാത്ര പോകേണ്ടതിനാൽ
10.30 ആയപ്പോൾ സാബു പോയി. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിതൻ ആയിരുന്നു സാബു. മണി തന്നെയാണ് ഡ്രൈവറെ വിളിച്ച് സാബുവിനെ കൊണ്ടു വിടാൻ പറഞ്ഞത്. തുടർന്ന് 11.15 ആയപ്പോൾ താനും മണിയുടെ ഔട്ട് ഹൗസിൽ നിന്നും തിരികെ പോയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

അതേസമയം, കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മണിയുടെ ഭാര്യ നിമ്മി വ്യക്തമാക്കി. കുടുംബബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ബിയർ കഴിക്കുമെന്നാണ് മണി തന്നോട് പറഞ്ഞിട്ടുള്ളത്. ഫെബ്രുവരി 20നു ശേഷം മണി വീട്ടിലേക്ക് വന്നിട്ടില്ല. വീട്ടിൽ വരുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. അവസാനമായി മണിയെ കണ്ടതും ഫെബ്രുവരി ഇരുപതിനാണെന്നും നിമ്മി പറഞ്ഞു.

ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് തന്നോട് പറഞ്ഞിരുന്നത്. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നില്ല. പരിസരവാസികളോടോ ബന്ധുക്കളോടോ അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മണിക്ക് ശത്രുക്കളുണ്ടോയെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങളെല്ലാം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കിയിരുന്നുവെന്നും നിമ്മി വെളിപ്പെടുത്തി.

പിറന്നാള്‍ ദിനമായ ജനുവരി ഒന്നിനും അതിനു ശേഷം വിവാഹവാര്‍ഷികത്തിനും വീട്ടിലെത്തിയിരുന്നു. പിറന്നാള്‍ ആഘോഷം ഔട്ട് ഹൗസ് ആയ പാഡിയിലായിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. കേക്ക് മുറിക്കലും മധുരം പങ്കിടലും പ്രാവിനെ പറത്തലുമുണ്ടായിരുന്നു. അതില്‍ തങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഫെബ്രുവരി നാലിന് വിവാഹവാര്‍ഷികത്തിന് പുറത്തു പലയിടത്തും പോയി ആഘോഷിച്ചിരുന്നു. പാഡിയിൽ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണം. ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നിമ്മി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :