വീണ്ടും ചരിത്രം; 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാനൊരുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ്

Sumeesh| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (20:33 IST)
കൊച്ചി ദേവസ്വം ബോർഡിൽ 7 പട്ടിക ജാതിക്കർ ഉൾപ്പടെ 54 അബ്രാഹ്മണരെ ശാന്തിയായി നിയമിക്കുന്നു. പി.എസ്.സി മാതൃകയില്‍ ഒ.എം.ആര്‍ പരീക്ഷയും, അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത് എന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയത്. ആകെ 70 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് നിയമനപട്ടികയില്‍ ഇടം നേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.

മുന്നോക്ക വിഭാഗത്തില്‍ നിന്ന് 16 പേര്‍ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂ. ഈഴവ വിഭാഗത്തില്‍ നിന്ന് ശാന്തി നിയമന പട്ടികയില്‍ ഇടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അര്‍ഹരായത്. ഒബിസി വിഭാഗത്തില്‍ നിന്ന് നിയമനത്തിന് അര്‍ഹരായ 7 പേരില്‍ 2 പേരും, ധീവര സമുദായത്തിലെ 4 പേരില്‍ 2 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്.

ഹിന്ദു നാടാര്‍, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ശാന്തി നിയമനത്തിന് അര്‍ഹരായി. ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും, പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏഴ് പേരെ ശാന്തിമാരെ നിയമിക്കുന്നതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 6 ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :