K.Sudhakaran: കണ്ണൂരില്‍ തോറ്റാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം നഷ്ടമായേക്കും; മുള്‍മുനയില്‍ സുധാകരന്‍

രണ്ട് വര്‍ഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കാനുള്ളതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനു നിര്‍ണായകമാണ്

K Sudhakaran
K Sudhakaran
രേണുക വേണു| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (08:48 IST)

K.Sudhakaran: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കെ.സുധാകരന്റെ കെപിസിസി അധ്യക്ഷസ്ഥാനം നഷ്ടമായേക്കും. കണ്ണൂരില്‍ നിന്നാണ് സിറ്റിങ് എംപി കൂടിയായ സുധാകരന്‍ ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ പരിഗണിച്ച് എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. കണ്ണൂരില്‍ സുധാകരന്‍ തോല്‍ക്കുകയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരാനാണ് സാധ്യത.

രണ്ട് വര്‍ഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കാനുള്ളതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനു നിര്‍ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായില്ലെങ്കില്‍ കെപിസിസി അധ്യക്ഷനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും ഒരു വിഭാഗം രംഗത്തെത്തും. അതില്‍ തന്നെ സുധാകരന്റെ നേതൃത്വത്തോട് വിയോജിപ്പുള്ളവര്‍ കൂടുതലാണ്. വി.ഡി.സതീശന്‍ പക്ഷത്തിനു സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആഗ്രഹമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടാകുകയും കെ.സുധാകരന്‍ കണ്ണൂരില്‍ തോല്‍ക്കുകയും ചെയ്താല്‍ സതീശന്‍ പക്ഷത്തിനു കാര്യങ്ങള്‍ എളുപ്പമാകും.

അതേസമയം കണ്ണൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗും ശ്രമിച്ചിട്ടുണ്ടെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ ലീഗിന് ആഗ്രഹമുണ്ട്. അതിനുവേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന ലീഗ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ പോയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ലീഗ് ഉള്‍വലിഞ്ഞു നിന്നിരുന്നു. കോണ്‍ഗ്രസിലെ പ്രബലരായ പല നേതാക്കളുടെയും നിര്‍ദേശ പ്രകാരമാണ് ലീഗ് ഇങ്ങനെ ചെയ്തതെന്നും സുധാകരന്‍ വിഭാഗത്തിനു സംശയമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :