അവളെ ഇനി തിരിച്ചു കിട്ടില്ല, പക്ഷേ അവളുടെ ഘാതകന് തൂക്കുകയർ കിട്ടി: ജിഷയുടെ സഹോദരി

അമിറുൾ ഇസ്ലാമിനു വധശിക്ഷ; ജിഷയുടെ സഹോദരി ദീപയുടെ പ്രതികരണം

aparna| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2017 (12:53 IST)
ജിഷവധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് തൂക്കുകയർ വിധിച്ച കോടതി വിധിയോട് വൈകാരികമായി പ്രതികരിച്ച് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. ഇങ്ങനെയൊരു വിധി കേൾക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്നുവെന്ന് ദീപ പറയുന്നു.

കോടതിയില്‍ നിന്നുള്ള വിധി ഞങ്ങള്‍ക്ക് അനുകൂലമായി. കഴിഞ്ഞ ഒന്നരക്കൊല്ലമായി പൊലീസ് ഈ കേസിനു പിന്നാലെയുണ്ടായി‌രുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി. ഇങ്ങനെയൊരു വിധി കേള്‍ക്കാന്‍ വളരെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍.

നഷ്ടപ്പെട്ട അനിയത്തിയെ ഇനി തിരിച്ചു കിട്ടില്ല. എങ്കിലും അവളുടെ ഘാതകന് തൂക്കുകയര്‍ കിട്ടി. അവന്റെ ശവശരീരം കണ്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് സമാധാനം കിട്ടൂ. എന്റെ അനിയത്തിക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. - ദീപ പറയുന്നു.

മകളുടെ ഘാതകന് തൂക്കുകയര്‍ വിധിച്ച കോടതിയും ജഡ്ജിയും തനിക്ക് ദൈവത്തെ പോലെയാണെന്ന് അമ്മ രാജേശ്വരി പറഞ്ഞു. ഇനി ഒരു അമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുത്, ജിഷയ്‌ക്കോ, സൗമ്യയ്‌ക്കോ, നടിയ്‌ക്കോ നേരിടേണ്ടി വന്നത് ഇനിയൊരാള്‍ക്കും അനുഭവിക്കാന്‍ ഇടവരരുത്. ഒരമ്മയ്ക്കും സ്വന്തം പെണ്‍കുഞ്ഞിനെ ഇങ്ങനെ പീഡിപ്പിക്കുന്നത് കാണാന്‍ ഇടവരരുതെന്നും രാജേശ്വരി പ്രതികരിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിനു വധശിക്ഷ വിധിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ ഇന്ന് വിധി വന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയത്തെളിവുകൾ അണിനിരത്താനും പ്രോസിക്യൂഷന് സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :