പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ

jisha murder,	murder,	case,	rape,	accused,	court,	kochi,	eranakulam, kerala,	ജിഷ വധം,	കൊലപാതകം,	കേസ്,	പീഡനം,	പ്രതി,	കോടതി,	കൊച്ചി,	എറണാകുളം, കേരളം
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2017 (11:13 IST)
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ ഇന്ന് വിധി വന്നത്.

മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയത്തെളിവുകൾ അണിനിരത്താനും പ്രോസിക്യൂഷന് സാധിച്ചു. ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം, ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീറുൾ കോടതിയെ അറിക്കുകയും ചെയ്തിരുന്നു.

പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ഐപിസി 449, 376, 342, 301 എന്നീ വകുപ്പുകളാണ് കോടതി പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണകാരണമായ ബലാത്സംഗം, കൊലപാതകം, അന്യായമായി തടഞ്ഞ് വെക്കൽ, അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. മരണം വരെ തൂക്കിലേറ്റാൻ വരെ ശിക്ഷ നൽകാൻ കഴിയുന്ന വകുപ്പുകളാണ് അമീറിനെതിരേ ഉള്ളത്.

അതേസമയം, അമീറുള്‍ ഇസ്ലാം പൊലീസിന്റെ ഡമ്മി പ്രതിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. നിലവിലെ തെളിവുകൾ പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും പ്രതിഭാഗം വാദിച്ചു

2016 ഏപ്രിൽ 28 നാണ് പെരുമ്പാവൂർ കുറുപ്പുംപടി വട്ടോളിപ്പടി പെരിയാർവാലി കനാൽബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. ജൂൺ 16ന് പ്രത്യേക അന്വേഷണ സംഘം അമീറുളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :