ഉമ്മന്‍ ചാണ്ടിയുടെ ‘സ്ത്രീ വിവാദം’: ‘കൂടെയുണ്ടായിരുന്ന സ്ത്രീ ഭാര്യയായിരുന്നു’

Last Modified ബുധന്‍, 23 ജൂലൈ 2014 (15:08 IST)
വിവാദമായ ട്രെയിന്‍ യാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ‘സ്ത്രീ‌വിവാദം’ സംബന്ധിച്ച് ഉമ്മന്‍‌ചാണ്ടിയുടെ വിശദീകരണം. യു‌ഡി‌എഫ് കണ്‍‌വീനര്‍ ആയിരുന്ന കാലത്ത് അമൃത എക്‍സ്പ്രസില്‍ ഒരു സ്ത്രീയോടൊപ്പം ഉമ്മന്‍ ചാണ്ടി യാത്ര ചെയ്തതായിരുന്നു വിവാദമായത്. ഇത് പിന്നീട് പല തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. എന്നാല്‍ അന്ന് കൂടെയുണ്ടായിരുന്നു സ്ത്രീ തന്റെ ഭാര്യ തന്നെയായിരുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. മുമ്പൊരിക്കല്‍ ഞാന്‍ യുഡിഎഫ് കണ്‍വീനര്‍ ആയിരിക്കുന്ന സമയത്ത്‌ ഭാര്യയും കൂടി അമൃത എക്‌സ്‌പ്രസില്‍ തൃശൂരില്‍ പോയി. ഞാന്‍ മറ്റൊരു ഒരു സ്‌ത്രീക്കൊപ്പമാണ്‌ പോയതെന്ന മട്ടില്‍ പിന്നീട്‌ ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത്‌ വലിയ പ്രചാരണത്തിനും വിവാദത്തിനും ഇടയാക്കി. എനിക്ക്‌ ജീവിത്തില്‍ ഏറ്റവും അധികം വിഷമമുണ്ടാക്കിയ സംഭവം അതായിരുന്നു. എന്താണ്‌ അതിനു കാരണം എന്ന്‌ എനിക്ക്‌ അന്ന്‌ മനസിലായില്ല. പക്ഷേ യാഥാര്‍ഥ്യം പിന്നീട്‌ എന്റെ പോലും ഇടപെടലുകളില്ലാതെ പുറത്തുവന്നു.

ഞാന്‍ എന്റെ ഭാര്യക്കൊപ്പം പല പ്രാവശ്യം ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ എല്ലായ്‌പ്പോഴും എംഎല്‍എ ആന്റ്‌ കംപാനിയന്‍ എന്ന നിലയിലാണ്‌ ടിക്കറ്റ്‌. അന്നുവരെ പോയതിനെല്ലാം ആ മട്ടില്‍ ടിക്കറ്റെടുത്ത ഞാന്‍ അന്ന്‌ യാദൃശ്ചികമായി ടിക്കറ്റ്‌ എടുത്തത്‌ എന്റേയും ഭാര്യയുടേയും പേരിലാണ്‌. ഭാര്യ അന്ന്‌ ബാങ്കിന്റെ ഔദ്യോഗിക ഡ്യൂട്ടിക്കായാണ്‌ എന്നോടൊപ്പം വന്നതെന്നതിനാലാണ്‌ ഭാര്യ അന്ന്‌ പണം കൊടുത്ത്‌ ടിക്കറ്റെടുത്തത്‌. എന്റെ കൂടെ മറ്റൊരു സ്‌ത്രീയാണ്‌ ഉണ്ടായിരുന്നതെന്ന വാര്‍ത്ത വന്നയുടനെ അന്ന്‌ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന പല ആളുകളും എന്നേയും ഭാര്യയേയും കംപാര്‍ട്ട്‌മെന്റില്‍ കണ്ടതായി പറഞ്ഞ്‌ വിളിച്ചു. എന്റെ ഭാര്യ തൃശൂരില്‍ ചടങ്ങില്‍ സംബന്ധിക്കുന്ന ചിത്രങ്ങളും പറത്തുവന്നു. സത്യം ഒരിക്കലും തിരസ്‌ക്കരിക്കപ്പെടില്ല എന്ന്‌ ഈ പ്രതിസന്ധിയും പിന്നീട്‌ അതിന്റെ വെളിവാക്കലും എന്നെ ബോധ്യപ്പെടുത്തി“.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :