പ്ലീഡര്‍ യുവതിയെ അപമാനിച്ച കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും; അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കും

യുവതിയെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി| priyanka| Last Modified വ്യാഴം, 21 ജൂലൈ 2016 (07:37 IST)
യുവതിയെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നു. ഹര്‍ജിയില്‍ പോലീസിന്റെ വിശദീകരണം കോടതി തേടിയിട്ടുണ്ട്. ഇന്നലെ ഹൈക്കോടതി പരിസരത്ത് നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

തുടര്‍ച്ചയായ രണ്ടാം ദിവസവമാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്നത്. സര്‍ക്കാര്‍ പ്ലീഡര്‍ക്ക് എതിരായ സ്ത്രീ പീഡന വാര്‍ത്ത നല്‍കിയതിനാണ് അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് അഴിഞ്ഞാടിയത്. വനിതാ മധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തുകയും
ക്യാമറകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ഹൈക്കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ പൂട്ടി. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഡിഎസ്എന്‍ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനേയും മര്‍ദ്ദിച്ചു.

കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :