കേരളചരിത്രത്തിലെ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സ്, സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു? കോടതി വ്യക്തമാക്കി

സുകുമാരക്കുറുപ്പ് ജീവി‌ച്ചിരിക്കുന്നു!...

aparna shaji| Last Updated: തിങ്കള്‍, 6 മാര്‍ച്ച് 2017 (09:11 IST)
സുകുമാരക്കുറുപ്പ് - കേരള ചരിത്രത്തിലെ എറ്റവും വലിയ പിടികിട്ടാപ്പുള്ളി. കുറേക്കാലം വാർത്തകളിൽ ഇല്ലാതിരുന്നതിനാൽ ജീവിച്ചിരി‌പ്പുണ്ടോ എന്ന് പോലും വ്യക്ത‌തയില്ലായിരുന്നു. സുകുമാരക്കുറുപ്പിനെ പിടികൂടാനാകാത്തത് കേരള പൊലീസിന് അന്നും ഇന്നും നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ്.

2016 ഡിസംബര്‍ 2ലെ ഉത്തരവിലാണ് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിക്കുന്നത്. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് ഇയാൾ. പ്രതിയെ പിടികിട്ടാതെ പൊലീസ് കേസ് അവസാനിപ്പിച്ച മട്ടില്‍ നില്‍ക്കുമ്പോഴാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ക്കും പ്രത്യേക അന്വേഷണസംഘത്തിനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :