പാളിപ്പോയ തന്ത്രത്തില്‍ അഞ്ജുവിന്റെ സഹോദരന് സ്ഥാനം തെറിച്ചേക്കും; വിമാനയാത്രകളും നിയമനവും അന്വേഷിക്കുന്നു

അജിത്ത് മാര്‍ക്കോസ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്

ഇപി ജയരാജന്‍ , അഞ്ജു ബോബി ജോര്‍ജ് , പത്മിനി തോമസ്‌ , കായികം
തിരുവനന്തപുരം| jibin| Last Modified ശനി, 11 ജൂണ്‍ 2016 (09:13 IST)
കായികമന്ത്രി ഇപി ജയരാജന്റെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കൗണ്‍സില്‍ അസി സെക്രട്ടറിയുമായ (ടെക്നിക്കല്‍) അജിത്ത് മാര്‍ക്കോസിനെ പുറത്താക്കിയേക്കും.

യാതൊരു യോഗ്യതയും ഇല്ലാത്ത അജിത്ത് മാര്‍ക്കോസിനെ 80,000 രൂപ ശമ്പളത്തില്‍ അസി സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ അഞ്ജു മുന്‍കൈയെടുത്ത് നിയമിക്കുകയായിരുന്നു. പത്മിനി തോമസ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ യാതൊരു അര്‍ഹതയും ഇല്ലാത്ത സഹോദരനെ തസ്‌തികയില്‍ തിരുകി കയറ്റാന്‍ ആദ്യനീക്കമുണ്ടായത്‌. യോഗ്യനല്ലെന്നു കണ്ടതോടെ അപേക്ഷ നിരസിക്കാന്‍ പത്മിനി തോമസ്‌ തീരുമാനിച്ചു.
പിന്നീട് പത്‌മിനിയെ നിക്കി യുഡിഎഫ് സര്‍ക്കാര്‍ നീക്കി അഞ്ജുവിനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയപ്പോള്‍ സഹോദരനെ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിയമിക്കുകയായിരുന്നു.

ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം, പരിശീലകനുള്ള എന്‍ഐഎസ് ഡിപ്ളോമ, മുന്‍ രാജ്യാന്തര കോച്ചിങ് താരം അല്ളെങ്കില്‍ ഈ രംഗത്തുള്ള
അനുഭവ സമ്പത്ത്, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം തുടങ്ങിയവയാണ് അസി. സെക്രട്ടറി (ടെക്നിക്കല്‍)ക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ അജിത്ത് മാര്‍ക്കോസ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നല്‍കിയിരിക്കുന്ന ബയോഡാറ്റയില്‍ കോയമ്പത്തൂര്‍ മഹാരാജ എന്‍ജീനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലാണ് (എംസിഎ) യോഗ്യത. സ്പോര്‍ട്സ് രംഗത്തെ ഒരു അനുഭവപരിചയവും ചൂണ്ടിക്കാണിച്ചിട്ടുമില്ല.

കൂടാതെ അജിത്ത് മാര്‍ക്കോസ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. അഞ്ജുവിന്റെ തണലില്‍ ഇയാള്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മുന്‍ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ്
ടി പി ദാസനെ തന്നെയാണ് പുതിയ സര്‍ക്കാരും സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ അമരത്തേക്ക് പരിഗണിക്കുന്നത്. വി ശിവന്‍‌കുട്ടിയുടെ പേരും സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :