വീട്ടില്‍ നീന്ന് ഓഫീസിലെത്തുന്നത് സര്‍ക്കാര്‍ ചെലവില്‍ വിമാനത്തില്‍; മാസത്തില്‍ മൂന്ന് തവണ വന്നു പോകും, മുഴുവന്‍ സമയവും സംസ്ഥാനത്ത് കാണണമെന്ന് കായികമന്ത്രി പറഞ്ഞത് അഞ്ജുവിന് പിടിച്ചില്ല - വിവാദത്തിന് പിന്നിലുള്ളത്

ബംഗളുരുവില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥയായ അഞ്‌ജു മാസത്തില്‍ മുഴുവന്‍ സമയവും അവിടെത്തന്നെയായിരുന്നു

അഞ്‌ജു ബോബി ജോര്‍ജ് , ഇപി ജയരാജന്‍ , എല്‍ ഡി എഫ് , തിരുവഞ്ചൂര്‍
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 10 ജൂണ്‍ 2016 (16:30 IST)
സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും പുതിയ സര്‍ക്കാര്‍ മാറ്റുമെന്ന ഭയം മൂലമാണ് അഞ്‌ജു ബോബി ജോര്‍ജ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഓഫീസില്‍ എത്തുന്ന തനിക്കെതിരെ കായികമന്ത്രി ഇപി ജയരാജന്‍ അന്വേഷണം നടത്തുന്നുവെന്ന് മനസിലാക്കിയ അഞ്ജു അനുകൂല സാഹചര്യം സ്രഷ്‌ടിക്കാനാണ് അദ്ദേഹത്തെ കണ്ടതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഭരണം മാറിയാല്‍ കായികമന്ത്രിയെ പുലിവാല് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന പത്മിനി തോമസിനെ മാറ്റി അഞ്ജുവിനെ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ സ്ഥാനത്ത് നിയമിക്കുകയായിരുന്നു. ഈ നീക്കം നടത്തിയത് അന്നത്തെ കായിക മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആയിരുന്നു. പുതിയ സര്‍ക്കാര്‍ വന്നാല്‍ അഞ്ജുവിനെ മാറ്റാന്‍ സാധ്യത ഏറെയാണെന്നും അതിനെത്തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാം എന്നുമാണ് തിരുവഞ്ചൂര്‍ അടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നത്. പിടി ഉഷ പ്രസിഡന്റാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ അഞ്‌ജുവിനെ പ്രസിഡന്റാക്കിയതെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വാദിച്ചിരുന്നത്.

ബംഗളുരുവില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥയായ അഞ്‌ജു മാസത്തില്‍ മുഴുവന്‍ സമയവും അവിടെത്തന്നെയായിരുന്നു. പ്രസിഡന്റ്‌ സ്‌ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കെ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബംഗളുരുവില്‍നിന്നു വന്നുപോകുന്ന രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് എല്ലാവര്‍ക്കും സംശമുണ്ടായിരുന്നുവെങ്കിലും യു ഡി എഫ് സര്‍ക്കാര്‍ അഞ്ജുവിന്റെ എല്ലാ നീക്കങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയായിരുന്നു.

ഇതിനുപുറമേ ദേശീയ അത്‌ലറ്റിക്‌സ്‌ ക്യാമ്പ്‌ കോ-ഓര്‍ഡിനേറ്റര്‍ എന്ന പദവികൂടി അഞ്‌ജുവിനുണ്ട്‌. കസ്‌റ്റംസില്‍നിന്നു ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയ അഞ്‌ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നാണ്‌ ചട്ടം. ഇതു ലംഘിച്ച്‌ ബംഗളുരുവില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരില്‍ സ്‌പോര്‍ട്‌സ്‌ അക്കാദമിയും തുടങ്ങി. ഇതിനിടെ കേരളത്തില്‍ വന്നുപോകാനുള്ള വിമാനയാത്രച്ചെലവ്‌ വഹിക്കുന്നത്‌ സംസ്‌ഥാന സര്‍ക്കാരാണ്‌. കസ്‌റ്റംസില്‍നിന്നുള്ള ശമ്പളത്തിനു പുറമേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ പണം പറ്റുന്നതും വിമര്‍ശനത്തിനു മറ്റൊരു കാരണമായി.

ബാംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തെ ഓഫീസിലേക്ക് അഞ്ജു എത്തുന്നത് വിമനമാര്‍ഗം ആയിരുന്നു. ഈ യാത്രയുടെ ചാര്‍ജ് എഴുതിയെടുക്കുന്നതും പതിവ് രീതിയാണ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് വിമാന ടിക്കറ്റ് ചാര്‍ജ് എഴുതിയെടുക്കന്‍ പറ്റുകയുള്ളൂ എന്ന ചട്ടം ലംഘിച്ച് വീട്ടില്‍ നിന്ന് ഓഫീസില്‍ എത്താന്‍ ഇവര്‍ പണം വാങ്ങുകയായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ഇതിനായി പ്രത്യേക ഉത്തരവ് ഇട്ടിരുന്നത് അഞ്ജുവിന് സഹായകവുമായി. കൂടാതെ അഞ്‌ജുവിന്റെ സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത്‌ മാര്‍ക്കോസിനെ 80,000 രൂപ ശമ്പളത്തില്‍ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിയമിച്ചതും വഴിവിട്ട നീക്കം വഴിയായിരുന്നു.

പത്മിനി തോമസ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ യാതൊരു അര്‍ഹതയും ഇല്ലാത്ത സഹോദരനെ പുതിയ തസ്‌തികയില്‍ തിരുകി കയറ്റിയത്. പത്മിനി തോമസ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ ഇതിനുള്ള ആദ്യനീക്കമുണ്ടായത്‌. യോഗ്യനല്ലെന്നു കണ്ടതോടെ അപേക്ഷ നിരസിക്കാന്‍ പത്മിനി തോമസ്‌ തീരുമാനിച്ചു. കൗണ്‍സില്‍ പ്രസിഡന്റായി അഞ്‌ജു ബോബി ജോര്‍ജ്‌ ചുമതലയേറ്റതോടെ സഹോദരനെ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിയമിക്കുകയായിരുന്നു.

തന്നെ കാണാന്‍ എത്തിയ അഞ്ജുവിനോട് കായിക മന്ത്രി ഇപി ജയരാജന്‍ ഈ കാര്യങ്ങള്‍ എല്ലാം തെളിവ് സഹിതം ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടി ഇല്ലാതെ വരുകയായിരുന്നു. മന്ത്രിയെ കണ്ട് സംസാരിച്ചാല്‍ തന്നെ സ്ഥാനത്തു നിന്നും മാറ്റില്ലെന്നും രഹസ്യമായി നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുമെന്ന ചിന്തയും അഞ്ജുവിന് ഉണ്ടായിരുന്നു. എന്നാല്‍, ഏത് കാരണത്തിലാണ് വിമാന ടിക്കറ്റ് ചാര്‍ജ് എഴുതിവാങ്ങുന്നതെന്നും എന്തുകൊണ്ടാണ് മുഴുവന്‍ സമയവും സംസ്ഥാനത്തു കാണുന്നില്ല എന്ന ചോദ്യവും അഞ്ജുവിനെ വെട്ടിലാക്കുകയായിരുന്നു.


അന്യസംസ്ഥാനത്തു സ്ഥിരതാമസമാക്കിയ നിങ്ങള്‍ മാസത്തില്‍ മൂന്ന് തവണ മണിക്കൂറുകള്‍ മാത്രം കേരളത്തില്‍ മാത്രം ചെലവഴിക്കുന്നത് കൊണ്ട് കുട്ടികള്‍ക്ക് എന്താണ് നേട്ടമെന്നും ചോദിച്ചതോടെ അഞ്ജു കോണ്‍ഗ്രസ് ബന്ധമുള്ള നേതാക്കളുമായി സംസാരിക്കുകയും സംഭവം വിവാദമാക്കി തീര്‍ത്ത് അനുകൂല സാഹചര്യം ഉണ്ടാക്കി തീര്‍ക്കാനും ശ്രമിക്കുകയായിരുന്നു. അതേസമയം, മുന്‍ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ്
ടി പി ദാസനെ തന്നെയാണ് പുതിയ സര്‍ക്കാരും സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ അമരത്തേക്ക് പരിഗണിക്കുന്നത്. വി ശിവന്‍‌കുട്ടിയുടെ പേരും സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :