നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു, മുന്‍‌കൂര്‍ ജാമ്യത്തിനായി ശ്രമം

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും നാദിര്‍ഷായും ഹൈക്കോടതിയിലേക്ക്

aparna| Last Modified ചൊവ്വ, 4 ജൂലൈ 2017 (10:21 IST)
യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച പൊലീസിന്റെ അന്വേഷണം ശക്തമായതോടെ കേസില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തുകയും നിയമോപദേശം തേടുകയും ചെയ്തു. ദിലീപ് അടക്കമുള്ളവര്‍ മുന്‍‌കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. നടൻ ദിലീപിന്റെ പരാതി അന്വേഷണ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. പരാതിക്കൊപ്പം നൽകിയ ടെലിഫോൺ സംഭാഷണ ശബ്ദരേഖകൾ അന്വേഷകർ ശസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, സുനില്‍ കുമാറിനെതിരായ പഴയ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.


അതോടൊപ്പം, കേസുമായി ബന്ധപ്പെട്ട് ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വിരമിച്ച ഡിജിപി സെന്‍കുമാറിന്റെ ആരോപണങ്ങളെ തള്ളിയിരിക്കുകയാണ് എഡിജിപി ബി സന്ധ്യ.
കേസിന്റെ അന്വേഷണ വിവരങ്ങള്‍ സെന്‍‌കുമാറിനെ കൃത്യമായി അറിയിച്ചിരുന്നുവെന്ന് സന്ധ്യ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയതും എല്ലാവരും ചേര്‍ന്നാണെന്നും സന്ധ്യ കത്തില്‍ വിശദമാക്കുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികളും തെളിവുകളും കൂട്ടായി ആലോചിച്ച് വേണമെന്നുമായിരുന്നു സെന്‍‌കുമാര്‍ വിരമിക്കുന്നതിനു മുന്‍പ് വ്യക്തമാക്കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :