നടിയെ ആക്രമിച്ച കേസ്: ജനപ്രിയന്റെ പോരാട്ടം ഫലം കാണുന്നു ? കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 17 ജനുവരി 2018 (12:25 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് അങ്കമാലി കോടതി ഉത്തരവിട്ടത്. തന്നെ എട്ടാം പ്രതിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചില പൊലീസ് ഉദ്യോഗസ്ഥർ ചോർത്തി നല്‍കിയെന്നായിരുന്നു ദിലീപിന്റെ പരാതി.

അതേസമയം ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഈ മാസം 22ലേക്ക് മാറ്റുകയും ചെയ്തു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നടന്‍ ദിലീപിന് നൽകരുതെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും രീതിയില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, ദിലീപ് നല്‍കിയ ഹർജിയിൽ മറുപടി നൽകാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണ് വിഷയത്തിൽ പൊലീസ് നിലപാട് കടുപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :