ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കൂം സാധ്യത, ജാഗ്രതാ നിര്‍ദേശം

ന്യൂനമര്‍ദ്ദം തീവ്രമായി

അപര്‍ണ| Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (16:20 IST)
ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളിക‌ള്‍ ആരും കടലില്‍ പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തി. പുനരധിവാസ കേന്ദ്രങ്ങൾ തയാറാക്കാൻ കലക്ടർമാർക്കു നിർദേശം നൽകി. അടിയന്തര ഘട്ടം നേരിടാൻ തയാറാകണമെന്ന് വൈദ്യുതി ബോർഡിനും നിർദേശമുണ്ട്.

തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദപാത്തി . മറ്റന്നാള്‍ വരെ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തെക്കു–പടിഞ്ഞാറൻ മേഖലയിലാണു തീവ്രന്യൂനമർദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി. ശ്രീലങ്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് മാലിദ്വീപിന് അടുത്തേക്ക് എത്തുന്നുവാണ് കാലാവസ്ഥാ നീരീക്ഷണവകുപ്പിന്റെ വിലയിരുത്തല്‍.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :