അഴിമതിക്ക് വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനാണ് ആന്റണിയെന്ന് വിഎസ്

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 24 ജൂണ്‍ 2015 (16:26 IST)
അഴിമതിക്ക് വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനാണ് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വാര്‍ത്താസമ്മേളനത്തില്‍ ആണ് വി എസ് ആന്റണിക്കും സുധീരനുമെതിരെ ആഞ്ഞടിച്ചത്.

ആദര്‍ശ രാഷ്‌ട്രീയത്തിന്റെ അപ്പസ്തോലനായി സ്വയം ഭാവിക്കുന്ന ആന്റണി ഇപ്പോള്‍ എവിടെയാണ്. അഴിമതിക്ക് വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയിരിക്കുകയാണ്.
അഴിമതിക്കെതിരെ ഞാന്‍ നടത്തുന്ന പോരാട്ടത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് പറഞ്ഞ എ കെ ആന്റണി കേരളരാഷ്‌ട്രീയത്തെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും വി എസ് പറഞ്ഞു.

കശാപ്പു ചെയ്യാന്‍ കൊണ്ടു പോകുന്ന ആടിനോട് വി എസിനെ ഉപമിച്ച കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും വി എസ് മറുപടി നല്കി. അഴിമതിയും വിലക്കയറ്റവും നടപ്പാക്കിയ സര്‍ക്കാര്‍ ഇറച്ചിക്കടയ്ക്ക് തുല്യമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആ കടയിലെ ഇറച്ചിവെട്ടുകാരാണ്. അവര് വെട്ടി നുറുക്കുന്നത് ജനങ്ങളെയാണെന്നും സുധീരന്റെ ശബ്‌ദം കശാപ്പുകാരന്റേതാണെന്നും വി എസ് പറഞ്ഞു. അത് മാറ്റാതെ തന്റെ മേല്‍ കയറിയിട്ട് കാര്യമില്ലെന്നും വി എസ് വ്യക്തമാക്കി.

നാലുവര്‍ഷത്തെ നാറിയ ഭരണം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്ത് ആയി മാറിയിരിക്കുകയാണെന്നും ആ ഈജിയന്‍ തൊഴുത്ത് തൂത്തുവാരി വൃത്തിയാക്കാനുള്ള ശ്രമമമാണ് അരുവിക്കരയില്‍ നടക്കുന്നതെന്നും പറഞ്ഞ വി എസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം
വിജയകുമാര്‍ ചരിത്രം സൃഷ്‌ടിക്കുമെന്നും വ്യക്തമാക്കി.

ഗൌരവതരമായ രാഷ്‌ട്രീയ ചോദ്യങ്ങള്‍ക്ക് യു ഡി എഫ് ഇതുവരെ മറുപടി നല്കിയിട്ടില്ലെന്നും വി എസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :