സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുത്: ചെറിയാന്‍ ഫിലിപ്പ്

  ചെറിയാന്‍ ഫിലിപ്പ് , ഫേസ്‌ബുക്ക് , തുണിയഴിക്കല്‍ സമരം , സിപിഎം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (10:24 IST)
ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാൽ തന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കരുതെന്ന് സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ആരെങ്കിലും ഒന്ന് തെറ്റി വീണാൽ എഴുന്നെൽപ്പിക്കുന്നതിനു പകരം മുതുകിൽ ചവിട്ടുന്ന ശീലമുള്ളവരുമുണ്ടെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചുവെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്‌ബുക്കിലൂടെ കുറിച്ചു.

ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:-

വിജയദശമി ദിനത്തിൽ അതീവ ജാഗ്രതയോടെ ഹരിശ്രീ കുറിക്കട്ടെ. പ്രിയ സുഹൃത്തുക്കളെ, ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാർത്ഥ മിത്രങ്ങളെയും ശത്രുക്കളെയും നാം തിരിച്ചറിയുന്നത്‌. ആരെങ്കിലും ഒന്ന് തെറ്റി വീണാൽ എഴുന്നെൽപ്പിക്കുന്നതിനു പകരം മുതുകിൽ ചവിട്ടുന്ന ശീലമുള്ളവരുമുണ്ട്. ഫേസ്ബുക്കിൽ എന്നെ ആര് അധിക്ഷേപിച്ചാലും ഞാൻ മറുപടി പറയാറില്ല. അത് അവരുടെ സ്വാതന്ത്ര്യം. എന്നാൽ, മരിച്ചുപോയ എന്റെ അമ്മയെക്കുറിച്ചുള്ള ചിലരുടെ തുടർച്ചയായ തെറി അഭിഷേകം വായിച്ചപ്പോൾ എന്റെ മനസ് നീറി.

മാതൃത്വത്തിന്റെ മഹനീയത അറിയാവുന്ന ഏതു മനുഷ്യനും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പരിശുദ്ധമാണ്. കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാൻ സ്നേഹനിധികളായ നിരവധി അമ്മപെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്. വിളമ്പി തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും എന്റെ ഹൃദയത്തിൽ പ്രവേശിച്ചത്‌. ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാൽ എന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കല്ലേയെന്നാണ് വിനീത അപേക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :