ചന്ദ്രബോസ് വധം: നിസാമിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍| VISHNU N L| Last Modified ശനി, 4 ഏപ്രില്‍ 2015 (11:56 IST)
തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിനെതിരെ കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇത്രയും താമസിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് നിസാമിനെ രക്ഷിക്കാനാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും കുറ്റപത്രത്തില്‍ നിസാമിനെതിരെ കടുത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

അഞ്ഞൂറോളം പേജുള്ള
കുറ്റപത്രത്തില്‍ നിസാമിന്റെ ഭാര്യ അമലും കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ
ജമന്തിയും ഉള്‍പ്പെടെ 111 സാക്ഷികളാണുള്ളത്. അമല്‍
പതിനൊന്നാം സാക്ഷിയും ജമന്തി
പന്ത്രണ്ടാം സാക്ഷിയുമാണ്. 124 രേഖകളും 43 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം കാറുകൊണ്ടിടിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായ ചന്ദ്രബോസ്
പത്തൊന്‍പതാം ദിവസം
മരിച്ചു.അതേസമയം കൊലപാതകശ്രമമുണ്ടായാല്‍ ഇരയുടെ മൊഴിയെടുക്കണമെന്ന വ്യവസ്ഥ തെറ്റിച്ച പൊലീസ് നടപടി എറെ വിവാദമുണ്ടാക്കിയിരുന്നു. ഡി ജി പിയുടെ പേരുവരെ വലിച്ചിഴയ്ക്കപ്പെട്ട കേസാണിത്.
സര്‍ക്കാരില്‍ വന്‍പിടിപാടുള്ള നിസാമിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

സാഹചര്യത്തിലാണ് നിസാമിനെതിരെ ശക്തമായ നടപടികള്‍ക്ക്
സര്‍ക്കാരും പൊലീസും തയ്യാറായത്. ഇപ്പോള്‍ കാപ്പ കുറ്റവും നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിസാം. നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :