ചന്ദ്രബോസ് വധം; അനൂപ് വീണ്ടും മൊഴിമാറ്റി, പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി

 ചന്ദ്രബോസ് വധക്കേസ് , മുഹമ്മദ് നിസാം , അനൂപ് , ശോഭാ സിറ്റി
തൃശൂർ| jibin| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (13:58 IST)
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിസാം ആഢംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങിയ ആദ്യ ദിവസം മൊഴിമാറ്റി പറഞ്ഞ ഒന്നാം സാക്ഷി അനൂപ് വീണ്ടും മലക്കം മറിഞ്ഞു.

പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് അനൂപ് ഇന്ന് നല്‍കിയത്. നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. തിങ്കളാഴ്ച പറഞ്ഞത് കളവാണ്. 164- വകുപ്പ് പ്രകാരം താൻ മുമ്പ് മജിസ്​ട്രേറ്റിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് അനൂപ് ഇന്ന് കോടതിയില്‍ പറഞ്ഞത്.

മൊഴിമാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ താന്‍ അപമാനിതനായി. ഈ ദുഷ്പേരൊഴിവാക്കി എല്ലാറ്റില്‍ നിന്നും മോചിതനാകണമെന്നും അതിനാലാണ് ഇപ്പോള്‍ സത്യം പറയുന്നത്. വീട്ടിലെത്തിയശേഷം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെ അസ്വസ്‌തനാക്കി. മൊഴി മാറ്റിയ നിലപാടിനെ എതിര്‍ത്ത് ഭാര്യയും രംഗത്തെത്തി. ചെയ്‌തത് തെറ്റാണെന്നും എങ്ങെനെയാണ് കോടതിയില്‍ മൊഴി മാറ്റി പറയാന്‍ ധൈര്യം ലഭിച്ചതെന്നും ആലോചിച്ചു. കടുത്ത മാനസിക സംഘര്‍ഷമാണ് നേരിടേണ്ടി വന്നത്. അതിനാലാണ് സത്യം പറയുന്നതെന്നും അനൂപ് പറഞ്ഞു.

ആദ്യദിനത്തേക്കാള്‍ നാടകീയമായ രംഗങ്ങളാണ് രണ്ടാം നാളില്‍ വിചാരണകോടതിയില്‍ നടന്നത്. ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മുമ്പ് മജിസ്ട്രേററ്റിന് അത്തരത്തിൽ മൊഴി നൽകിയതെന്നും. സംഭവം നടന്ന ജനുവരി 29ന് നിസാമും ചന്ദ്രബോസും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി അറിയില്ലെന്നുമാണ് അനൂപ് പറഞ്ഞത്. ഇതേത്തുടര്‍ന്ന് അനൂപ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് കൂറുമാറിയതായി പ്രഖ്യാപിക്കുകയും തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

വിവാദ വ്യവസായിയും നിരവധി കേസുകളിലെ പ്രതിയുമായ മുഹമ്മദ് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റേതുൾപ്പെടെ 111 സാക്ഷി മൊഴികൾ കേസിൽ നിർണായകമാവും. അനൂപിന് പുറമെ ചന്ദ്രബോസിനോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന അജീഷ്, ഡ്രൈവര്‍ അസൈനാര്‍ എന്നിവരടക്കം ആറുപേരുടെ മൊഴിയാണ് സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപെടുത്തിയിരുന്നത്.

നവംബർ പതിനേഴിനകം സാക്ഷി വിസ്താരം പൂർത്തായാക്കാനാണ് തീരുമാനം. നവംബര്‍ 30നകം കേസിലെ വിധി പറയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിസാമിനെ വിയ്യൂരിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 29നാണ് ശോഭാസിറ്റി സെക്യൂരിറ്റിയായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം കാറിടിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. കേസിൽ ഏപ്രിൽ ആദ്യവാരം പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയത് കേസിന്റെ ആദ്യഘട്ടത്തിൽ പ്രതികൂലമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :