മാണിക്ക് ബിജെപിയുടെ ക്ഷണം; 'പാലേലെ ‘മാണി’ക്യം എന്‍‌ഡി‌എയിലേക്ക് വരണം‘

ന്യൂഡല്‍ഹി| Last Updated: ശനി, 9 ഓഗസ്റ്റ് 2014 (11:45 IST)
മാണിക്കാണെങ്കില്‍ ആശയമുണ്ട്. അര്‍പ്പണബോധമുണ്ട്. ആത്മാര്‍ത്ഥതയുണ്ട്. ‘ബ്രിട്ടീഷ് പാര്‍ലമെന്റില്‍’ പോലുംപ്രസംഗിക്കാന്‍ അവസരം ലഭിച്ച പാരമ്പര്യമുണ്ട്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന വിചിത്രവും കൗതുകകരവുമായ ആശയം മുന്നോട്ടുവച്ചയാളാണ് കെ എം മാണി. കമ്മി ബജറ്റ് മിച്ചമാക്കാനും കമ്മിയും മിച്ചവുമല്ലാത്ത ബജറ്റവതരിപ്പിക്കാനുമുള്ള മാണിയുടെ മികവ് മറ്റാര്‍ക്കുമില്ല. മാണിയുടെ ചിന്തയും വിചിന്തനവും പലപ്പോഴും വനരോദനമായി മാറുന്നതെന്ത് എന്ന് ചിന്തിക്കേണ്ടത് മാണി തന്നെയാണ്. മാണിയോടൊപ്പവും അതിനുശേഷവും സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച പല സംസ്ഥാനങ്ങളിലെ നേതാക്കളും സാദാ മന്ത്രിമാരല്ല മുഖ്യമന്ത്രിതന്നെയായിട്ടുണ്ട്. ബംഗളാ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ബിഎസ്പി, എസ്പി, ഡിഎംകെ, അണ്ണാ ഡിഎംകെ, ശിവസേന, നാഷണല്‍ കോണ്‍ഫ്രന്‍സ്, ജെഡിയു തുടങ്ങിയ കക്ഷികള്‍ക്കെല്ലാം മുഖ്യമന്ത്രിസ്ഥാനം ലഭിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കക്ഷികളുടെ കണക്ക് ഇതില്‍പ്പെടുന്നില്ല. എന്നിട്ടും കെ എം മാണിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതെന്തുകൊണ്ട്? ആലോചിക്കേണ്ട വിഷയം തന്നെയാണ്.
 
‘ബുദ്ധിവൈഭവം കൊണ്ട് അടരാടുന്ന പോര്‍ക്കളം’ അതാണ് നിയമനിര്‍മാണ സഭയെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. മരങ്ങാട്ടുപള്ളി (പാല) കഴിങ്ങോഴയ്ക്കല്‍ കുടുംബത്തില്‍ തോമസ് മാണിയുടെ പുത്രനായ കെ എം മാണി പോര്‍ക്കളത്തില്‍ നാലരപതിറ്റാണ്ടിനിടയില്‍ പതറിയിട്ടില്ല. തലയുയര്‍ത്തിനിന്നിട്ടേയുള്ളൂ. മാണിയുടെ വൈഭവം ദൈവദത്തം എന്നാണ് ആരാധകരുടെ അവകാശവാദം. ആ ദൈവത്തമായ കഴിവ് നിയമസഭാ പ്രസംഗങ്ങളുടെ മൂര്‍ച്ചയും ചൈതന്യവുമാക്കാന്‍ മാണി നന്നായി അദ്വാനിച്ചു. അദ്ധ്വാനത്തിന്റെ വില മാണിക്കറിയാം. അതുകൊണ്ടാണ് ‘അദ്ധ്വാനവര്‍ഗ സിദ്ധാന്തം’ എന്ന പ്രത്യയശാസ്ത്രത്തിന് അദ്ദേഹം രൂപം നല്‍കിയത്. സഭാ നടപടികള്‍ താളം തെറ്റുമ്പോഴൊന്നും മാണി സമനിലതെറ്റി പെരുമാറിയിട്ടില്ല. തമിഴ് നിയമസഭ ‘മുണ്ടുനിയമം’ പാസാക്കിയതുപോലെ ഒരു നിയമം കേരളത്തില്‍ വേണ്ടിവരാത്തത് മാണിയെപ്പോലുള്ള പക്വമതികളുടെ സാന്നിധ്യം തന്നെയാവണം.
മന്ത്രിസഭയിലെ ഒന്നാമനാകുന്നതിലല്ല കാര്യം. മന്ത്രിസഭയിലിരുന്ന് കാര്യമായെന്തെങ്കിലും ചെയ്‌തോ എന്നാണ്. അത് നോക്കുമ്പോള്‍ കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ചെയ്യുന്നതിലേറെ കാര്യം കെഎം മാണിയുടെ കണക്കില്‍ എഴുതിച്ചേര്‍ക്കാനുണ്ട്.
 
അരനൂറ്റാണ്ടിനിടയില്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിച്ച ചരിത്രമാണ് കെ എം മാണിക്കും കേരളാ കോണ്‍ഗ്രസിനുമുള്ളത്. വലത്തുനില്‍ക്കുമ്പോള്‍ ഇടത്തേക്ക് മാടിവിളിക്കുന്നത് മാണിയെ തുണക്കാനല്ലെന്ന് തിരിച്ചറിയാത്ത ആളല്ല കെ എം മാണി. അധികാരം നഷ്ടപ്പെട്ടപ്പോള്‍ കരയ്ക്കിട്ട മീനിനെപ്പോലെ പിടയുന്നവരുടെ ആശ്വാസത്തിനാണ്. ഇനി അതിന് നിന്നുകൊടുക്കുന്നതിലര്‍ത്ഥമില്ല. ഒട്ടുമിക്ക വകുപ്പുകളും ഭരിച്ചു. പേരുകൊത്തിവയ്ക്കാന്‍ പാകത്തിനുള്ള ഒരുപാട് നിയമങ്ങളുടെ പിതൃത്ത്വവുമായി. പരമോന്നതസഭയില്‍ പുത്രനെ പ്രതിഷ്ഠിക്കാനും കഴിഞ്ഞു. ഇനി അവന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ പ്രാപ്തിയുമായി.
 
അതുകൊണ്ട് മാണി സാര്‍ കേരള രാഷ്ട്രീയത്തിന്റെ ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമായെടുക്കരുത്. ഒരു നേര്‍വഴി. അതിന് ഒരു പഴുത് നമുക്ക് മുന്നിലുണ്ട്. ആ വഴിക്ക് സഞ്ചരിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ ഇന്നത്തെ ഭാരത രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം.മാണി എന്ന കേരളാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കും. ‘ചിലര്‍ വരുമ്പോള്‍ ചരിത്രം തന്നെ മാറ്റിക്കുറിക്കപ്പെടും.’
 
 
കടപ്പാട്: ജന്മഭൂമി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :