2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സീറ്റുകള്‍ നേടും; അതിനുള്ള പോരാട്ടം അമിത് ഷാ തുടങ്ങിക്കഴിഞ്ഞു

2019 ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്‌ഷ്യം വെച്ച് ബി ജെ പി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (15:28 IST)
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം വലിയ വിജയമായിരുന്നു ബി ജെ പി നേടിയത്. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ വളരെ തുച്‌ഛമായ സീറ്റുകളില്‍ ബി ജെ പി ഒതുങ്ങി. കേരളത്തിലാണെങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനും കഴിഞ്ഞില്ല. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ പുതുതായി 115 സീറ്റുകള്‍ കൂടി നേടാനാണ് ബി ജെ പി ലക്‌ഷ്യമിടുന്നത്. ഒഡിഷ, വെസ്റ്റ് ബംഗാള്‍, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായാണ് 115 സീറ്റുകള്‍ ബി ജെ പി ലക്‌ഷ്യമിടുന്നത്.

ബി ജെ പി പ്രസിഡന്റെ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തമാസം 16നു മുമ്പായി ഇതു സംബന്ധിച്ച് ഓരോ സംസ്ഥാനത്തെയും പാര്‍ട്ടി നേതാക്കള്‍ ദേശീയ അധ്യക്ഷനു മുന്നില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കേണ്ടതാണ്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ 80ല്‍ 72 സീറ്റും മഹാരാഷ്‌ട്രയില്‍ 48ല്‍ 42 സീറ്റും ബിഹാറില്‍ 40ല്‍ 31 സീറ്റും ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റിലും രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റിലും മധ്യപ്രദേശില്‍ ആകെയുള്ള 28ല്‍ 25 സീറ്റിലും ഹരിയാന ആകെയുള്ള പത്തില്‍ ഏഴ് സീറ്റിലും ബി ജെ പി ജയിച്ചിരുന്നു.

എന്നാല്‍, തൃണമൂല്‍ ഭരിക്കുന്ന ബംഗാളില്‍ 42 സീറ്റുകളില്‍ ഒന്നിലും ബി ജെ ഡി ഭരിക്കുന്ന ഒഡിഷയില്‍ 21ല്‍ ഒരു സീറ്റിലും മാത്രമായിരുന്നു ബി ജെ പിക്ക് ജയിക്കാനായത്. തമിഴ്നാട്ടില്‍ 39ല്‍ ഒരു സീറ്റിലും തെലങ്കാനയില്‍ 17ല്‍ ഒരു സീറ്റിലും ആന്ധ്രാപ്രദേശില്‍ 25ല്‍ രണ്ടു സീറ്റിലും
ആയിരുന്നു ബി ജെ പി ജയിച്ചത്. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൌണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞത് ബി ജെ പിക്ക് പ്രതീക്ഷ നല്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് എം പിയെ അയയ്ക്കാന്‍ പറ്റുമെന്ന പ്രതീക്ഷയും ബി ജെ പിക്കുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :