ബി ജെ പി ഹര്‍ത്താലില്‍ പരക്കെ അക്രമം - ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (16:04 IST)
കണ്ണൂരിലെ പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

പൊതുവെ സമാധാനപരമായി നീങ്ങുന്ന ഹര്‍ത്താലില്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒറ്റപ്പാലത്ത് രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ഹര്‍ത്താലിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

സമാധാനപരമായി നീങ്ങുകയായിരുന്ന മാര്‍ച്ചിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റാച്യു ജങ്‌ഷനില്‍ സ്ഥാപിച്ചിരുന്ന സി പി എം കൊടിമരവും ഫ്ലക്സുകളും തകര്‍ത്തു. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും അക്രമണം ഉണ്ടായി.

ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ കമല്‍ നാഥ്, മാതൃഭൂമി ലേഖകന്‍ എസ് ആര്‍ ജിതിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. എ എന്‍ ഐ കാമറമാന്‍ സുനീഷിന്റെ കാമറ തകര്‍ക്കപ്പെട്ടു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹമാണുള്ളത്.

തൃശൂരിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായി. ഏഷ്യാനെറ്റിന്റെയും ജീവന്‍ ടിവിയുടെയും കാമറമാന്‍മാര്‍ക്ക് പരുക്കേറ്റു.

ചേര്‍ത്തലയില്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. പൊതു വാഹനങ്ങളൊന്നും ഹര്‍ത്താലിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയിട്ടില്ല.

കെ എസ് ആര്‍ ടി സിയും സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം, കോഴിക്കോട് പെരുവയലില്‍ ബി ജെ പി പ്രവര്‍ത്തകനായ മനുവിന്റെ പലചരക്ക് കടയ്ക്ക് അക്രമികള്‍ തീയിട്ടു.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :