എഡിഎമ്മിനു നേരെയുണ്ടായ കയ്യേറ്റം നിര്‍ഭാഗ്യകരം: റവന്യൂമന്ത്രി

ബിജിമോള്‍ എംഎൽഎ , എഡിഎമ്മിനെ കയ്യേറ്റം ചെയ്‌ത നടപടി , അടൂര്‍ പ്രകാശ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 6 ജൂലൈ 2015 (11:32 IST)
ഇടുക്കി പെരുവനന്താനത്ത് ഇഎസ് ബിജിമോള്‍ എംഎൽഎ എഡിഎമ്മിനെ കയ്യേറ്റം ചെയ്‌ത നടപടിയെ വിമര്‍ശിച്ച് റവന്യൂമന്ത്രി അടൂര്‍ പ്രകാശും രംഗത്ത്. എഡിഎമ്മിനു നേരെയുണ്ടായ കയ്യേറ്റം നിര്‍ഭാഗ്യകരമാണ്. ഉദ്യോഗസ്ഥരുടെ തെറ്റ് ചൂണ്ടിക്കാട്ടാം. പക്ഷേ കയ്യേറ്റത്തിന് മുതിര്‍ന്നത് ശരിയായില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാനാണ് എഡിഎം എത്തിയത്. വിവാദ എസ്റ്റേറ്റിലെ വഴിയില്‍ ഗേറ്റ് സ്ഥാപിച്ചാലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു. ബിജിമോള്‍ എംഎൽഎ കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. എഡിഎമ്മിന് നേരെ നടന്ന കയ്യേറ്റം നിര്‍ഭാഗ്യകരമണ്. സഞ്ചാര സഞ്ചാരസ്വാതന്ത്യത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്താല്‍ ആരായാലും നടപടി എടുക്കും. ഉദ്യോഗസ്ഥര്‍ക്ക് തടസം നില്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇടുക്കി പെരുവനന്താനത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ജനങ്ങളുടെ യാത്രാ സ്വാതന്ത്യം തടസപ്പെടുത്തി ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇഎസ് ബിജിമോളാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടത്. എസ്റ്റേറ്റ് ഉടമ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്നും ബിജിമോള്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :